‘പി.ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ’: കണ്ണൂരിൽ ജയരാജനു വേണ്ടി ഫ്ലക്സ് ബോർഡ്
കണ്ണൂർ ∙ പി. ജയരാജനു വേണ്ടി അഴീക്കോട് ഫ്ലക്സ് ബോർഡ്. ‘പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’ എന്ന ബോർഡാണ് കാപ്പിലെ പീടികയിൽ സ്ഥാപിച്ചത്. കനത്ത തോൽവിക്ക് പിന്നാലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനേയും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനേയും മാറ്റണമെന്ന് അണികൾക്കിടയിൽ വികാരം ശക്തമാണ്. മട്ടന്നൂരും തളിപ്പറമ്പിലും സമാനമായ രീതിയിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. കോളയാട് സ്ഥാപിച്ച ഫ്ലക്സിൽ പിണറായി വിജയനേയും എം.വി. ഗോവിന്ദനേയും മാറ്റണമെന്നും എം. സ്വരാജിനും പി. ജയരാജിനും പിന്തുണ പ്രഖ്യാപിച്ചുമാണ് ഫ്ലക്സ് സ്ഥാപിച്ചത്. തളിപ്പറമ്പിൽ വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടിയുമായി ഇടഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി പ്രശ്നം പരിഹരിക്കുന്നതിന് പി. ജയരാജൻ ശ്രമിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിലും നേതൃത്വത്തിനെതിരെ ശക്തമായ വികാരമാണുയരുന്നത്. സിപിഎം ഒരിക്കലും തോറ്റിട്ടില്ലാത്ത പയ്യന്നൂരിലുൾപ്പെടെ വൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതോടെയാണ് നേതൃത്വത്തിനെതിരെ പാർട്ടി അണികൾ തിരിഞ്ഞത്. സിപിഎം പ്രവർത്തകർ വോട്ട് മാറ്റി ചെയ്തതുകൊണ്ടാണ് തളിപ്പറമ്പിലും പയ്യന്നൂരും യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥികൾ ജയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
