യുവതിയും യുവാവും ഒരേകയറിൽ ജീവനൊടുക്കി; മൃതദേഹങ്ങൾ കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പിൽ
കോഴിക്കോട്: കോഴിക്കോട് മാമ്പിലാട് യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി ശരണ്യ(30), കുറ്റ്യാടി കള്ളാട് സ്വദേശി അജേഷ്(32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൽ ഒരേ കയറിൽ തൂങ്ങിമരിച്ചനിലയിലാണ് ഇവരെ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ശരണ്യ പുതിയ വീട് അടിച്ചുവാരാനാണെന്ന് പറഞ്ഞ് പോയതായിരുന്നു. നേരം വൈകിയിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് പേരാമ്പ്ര പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തൊട്ടിൽപ്പാലം കള്ളാട് മലയിലെ മാമ്പിലാട് ശരണ്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിവാഹിതയായ ശരണ്യക്ക് രണ്ട് മക്കളുണ്ട്. അജേഷ് അവിവാഹിതനാണ്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
