കന്നിവോട്ടിന് ഹൽവ കിട്ടിയില്ല; പരാതിപ്പെട്ട 19കാരന് പാഴ്സലയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
കോട്ടയം: കന്നിവോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാഗ്ദാനം ചെയ്ത ഹൽവ ലഭിക്കാത്തതിനെത്തുടർന്ന് പരാതി നൽകിയ യുവാവിന് ഒടുവിൽ മധുരം ലഭിച്ചു. തിരുവല്ല നിയോജക മണ്ഡലത്തിലെ നീരേറ്റുപുറം സ്വദേശിയായ ആരോൺ ഫിലിപ്പ് എന്ന 19കാരനാണ് തന്റെ അവകാശം ചോദിച്ചുവാങ്ങിയത്.
തെരഞ്ഞെടുപ്പ് ദിവസം ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്തിയ ശേഷം ആരോൺ ഹൽവയെക്കുറിച്ച് അന്വേഷിച്ചെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിൽ മാത്രമേ വിതരണമുള്ളൂ എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് തന്റെ പരാതി ഇലക്ഷൻ കമ്മീഷനെയും പത്തനംതിട്ട കലക്ടറെയും അറിയിക്കാൻ ആരോൺ തീരുമാനിച്ചത്. പിന്നാലെ കലക്ടര്‍ക്ക് മെയില്‍ അയച്ചു.
ഇ-മെയിൽ അയച്ച് അരമണിക്കൂറിനുള്ളിൽ തന്നെ പരാതി സ്വീകരിച്ചുകൊണ്ടുള്ള മറുപടി ലഭിച്ചു. തുടർന്ന് അഡീഷണൽ സിഇഒ, ആരോണുമായി നേരിട്ട് ബന്ധപ്പെടുകയും ഹൽവ എത്തിച്ചുനൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ ആരോൺ താമസിക്കുന്ന കോട്ടയത്തെ വിലാസത്തിൽ ഹൽവ പാഴ്സലായി എത്തിച്ചേരുകയായിരുന്നു. തന്റെ ചെറിയൊരു ഇടപെടലിലൂടെ കൃത്യമായ മറുപടിയും ഫലവും ലഭിച്ചതിന്റെ ആവേശത്തിലാണ് ഈ കന്നിവോട്ടർ.
അതേസമയം തെരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം ഇനിയും പുറത്തുവന്നിട്ടില്ല. അന്തിമ കണക്ക് പുറത്തുവന്നാലും സംസ്ഥാനത്ത് പോളിങ് ശതമാനം 80 തൊടില്ലെന്നാണ് വിലയിരുത്തൽ. പോസ്റ്റൽ, ഹോം വോട്ടുകൾ ഉൾപ്പടുത്തി പുറത്തുവിട്ട കണക്ക് പ്രകാരം 79.63 ശതമാനം പോളിങ്ങാണുള്ളത്. ഇനി ഇതിനോടൊപ്പം ചേർക്കാനുള്ളത് 0.2 ശതമാനം വരുന്ന സർവീസ് വോട്ടുകൾ മാത്രമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
