ബസ് സ്റ്റാൻഡിൽവെച്ച് മോഷണം പ്ലാൻചെയ്തു, സഹോദരങ്ങളെ കൈയോടെ പൊക്കി പോലീസ്; നിരവധി കേസിലെ പ്രതികൾ
കോഴിക്കോട്: കസബ പോലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ കല്ലായി ചക്കുംകടവ് സ്വദേശികളും സഹോദരങ്ങളുമായ രണ്ടുപേർ പിടിയിൽ. അമ്പലതാഴം എം.പി. വീട്ടിൽ മുഹമ്മദ് ഷിഹാൽ എം.പി (26), മുഹമ്മദ് ഫാസിൽ എം.പി. (24) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച്ച രാത്രി പാളയം ബസ് സ്റ്റാൻഡിലെ പ്രധാന കവാടത്തിന്റെ പടിഞ്ഞാറ് ഭാഗത്തുവെച്ച് പ്രതികൾ കവർച്ചയും ഭവനഭേദനവും ആസൂത്രണം ചെയ്യുന്നതിനിടെ കസബ പോലീസ് സബ്ബ് ഇൻസ്‌പെക്ടർ രാകേഷ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ നൗഫൽ, സിവിൽ പോലീസ് ഓഫീസർ സന്ദീപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതിയായ മുഹമ്മദ് ഷിഹാലിന് കൊയിലാണ്ടി, വടകര, കോട്ടക്കൽ, അരീക്കോട്, മെഡിക്കൽ കോളേജ്, ഫറോക്ക്, ചേവായൂർ, എലത്തൂർ, മാറാട്, പന്തീരങ്കാവ്, നല്ലളം, മാവൂർ, കസബ, നടക്കാവ്, പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. കൊയിലാണ്ടി ഗൾഫ് ബസാറിലുള്ള മൊബൈൽ കടയിൽ നിന്നും എട്ട് മൊബൈൽ ഫോണുകളും, രണ്ട് സ്മാർട്ട് വാച്ചുകളും മോഷണം നടത്തിയ കേസ്.
അരക്കിണറിലുള്ള അമ്പലത്തിന് പുറത്തുള്ള ഭണ്ഡാരം കമ്പിപ്പാര കൊണ്ട് കുത്തിപ്പൊളിച്ച് പണം മോഷണം നടത്തിയതിനുള്ള കേസ്. പന്തീരാങ്കാവ് ലാൻഡ് മാർക്ക് ബിൽഡിങ്ങിന് മുൻവശം പാർക്ക് ചെയ്തിരുന്ന ലോറി ക്യാബിനിൽ നിന്നും അൻപത്തയ്യായിരം രൂപയും, മൊബൈൽ ഫോണും മോഷണം നടത്തിയതിനുള്ള കേസ്.
മെഡിക്കൽകോളേജ് കാഷ്വാലിറ്റിക്ക് സമീപത്തുള്ള പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് കൊണ്ടുപോയതിനുള്ള കേസ്. ഇവയെല്ലാമടക്കം മുപ്പത്തിരണ്ടോളം കേസുകളാണ് മുഹമ്മദ് ഷിഹാലിനെതിരെ നിലവിലുള്ളത്.
പ്രതിയായ മുഹമ്മദ് ഫാസിലിന് കോഴിക്കോട് ടൗൺ, കസബ, വെള്ളയിൽ, ഫറോക്ക്, ചെമ്മങ്ങാട്, പന്നിയങ്കര, മാവൂർ പോലീസ് സ്റ്റേഷനുകളിലായാണ് കേസുകളുള്ളത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനുള്ള കേസ്. മയക്കുമരുന്ന് വിൽപനയ്ക്കിടെ പിടിയിലായതിനുള്ള കേസ്. ടാഗോർ ഹാളിന് പിൻവശത്തുള്ള ഹോട്ടലിൽവെച്ച് ഭക്ഷണം കഴിക്കാനായി വന്ന യുവാവിനെ പെട്ടെന്നുണ്ടായ തർക്കത്തെ തുടർന്ന് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതിനുള്ള കേസ്.
കല്ലായി റെയിൽവേ പാലത്തിന് താഴെവെച്ച് കത്തികാണിച്ച് ഭീഷണിപ്പെടുത്തി 5000 രൂപ കവർച്ച ചെയ്തതിനുള്ള കേസ്. മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ നല്ലളം മോഡേൺ ബസാർ ജയന്തി റോഡിൽവെച്ച് പോലീസിന്റെ പിടിയിലായതിനുള്ള കേസ് തുടങ്ങി ഇരുപതോളം കേസുകളാണ് മുഹമ്മദ് ഫാസിലിനതിരെ നിലവിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
