ഇഡി നടത്തുന്നത് വിചിത്രനീക്കം; മാസപ്പടിക്കേസിൽ ഇഡിക്കെതിരെ സിപിഎം

Share our post

കോഴിക്കോട്: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) നടപടികൾക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പിന് ശേഷം അടിയന്തരാവസ്ഥയെ വെല്ലുന്ന പീഡനമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും, പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയുമാണ് ഇഡി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

ലേക്കർ ഇന്ത്യ കടലാസ് കമ്പനിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തീർത്തും തെറ്റാണെന്നും എല്ലാ നിയമവശങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ മൂലധന ശക്തികൾക്ക് കീഴടങ്ങിയിരിക്കുകയാണെന്നും പാർട്ടിക്ക് എതിരായ വാർത്തകൾക്കായി മാത്രമാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.

സിപിഎമ്മിനെ ഭയപ്പെടുത്തി നിർത്താമെന്ന് ഇഡിയും മാധ്യമങ്ങളും കരുതേണ്ടതില്ലെന്നും ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് പാർട്ടി വളർന്നു വന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പിഎംഎൽഎ വകുപ്പുകൾ കൂടി കൈകാര്യം ചെയ്യാനുള്ള അധികാരം ഇഡിക്ക് നൽകിയത് മുൻ കേന്ദ്രമന്ത്രി പി.ചിദംബരമാണെങ്കിലും, പിന്നീട് അതേ നിയമപ്രകാരം ചിദംബരത്തിന് പോലും അറസ്റ്റ് നേരിടേണ്ടി വന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇഡിയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. അന്വേഷണം എന്ന പ്രക്രിയക്കപ്പുറം ആദ്യം തന്നെ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി നീങ്ങുന്ന സമീപനമാണ് ഇഡിയുടേത്. രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ കേസുകളുള്ളത് അവർ നിലപാടുകളിൽ നിന്ന് മാറാൻ തയാറാകാത്തതുകൊണ്ടാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിയമപരമായ അന്വേഷണങ്ങളെ എതിർക്കുന്നില്ലെന്നും എന്നാൽ ഇഡിയുടെയും മാധ്യമങ്ങളുടെയും സമീപനം രാഷ്ട്രീയപ്രേരിതമാണെന്നും ആരോപിച്ചു.

കേസ് പിണറായി വിജയനിലേക്ക് എത്തിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് സിപിഎം എതിർക്കുന്നത്. അന്വേഷണ വിവരങ്ങൾ വെളിപ്പെടുത്തി ഇഡി വാർത്താക്കുറിപ്പുകൾ ഇറക്കുന്നത് അസാധാരണവും രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയതുമാണ്. റെയ്ഡുകളിൽ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, ചിലരെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് ഇഡിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മകളുടെ വിവാഹം മുടക്കുമെന്ന് പോലും ഭീഷണിപ്പെടുത്തിയതായും ഹവാല ആരോപണങ്ങൾ ഇഡി പടച്ചുണ്ടാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

ലാവ്‌ലിൻ കേസിനെക്കുറിച്ചും കരുവന്നൂർ ബാങ്ക് വിഷയത്തെക്കുറിച്ചും സംസാരിച്ച അദ്ദേഹം, ലാവ്‌ലിൻ എന്ന് പറഞ്ഞൊരു കേസ് നിലവിലില്ലെന്നും നാണക്കേട് കൊണ്ടാണ് അന്വേഷണ സംഘം കോടതിയിൽ പോലും പോകാൻ മടിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!