ഗതാഗത നിയമലംഘനം: പിഴയടക്കാൻ ഉടമകൾ റെഡിയാണ്; പക്ഷെ പണം സ്വീകരിക്കുന്ന പോർട്ടൽ പണിമുടക്കാണ്
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയൊടുക്കേണ്ട ‘ഇ- ചെലാൻ’ പോർട്ടൽ തകരാറിലായത് വാഹന ഉടമകളെ വലയ്ക്കുന്നു. കോടതിക്കു കൈമാറിയ കേസുകൾ പോലീസ്, മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ തിരിച്ചെടുത്താണ് പിഴയൊടുക്കാൻ സൗകര്യമൊരുക്കുന്നത്.
പോർട്ടൽ തകരാറിലായതുകാരണം ഇതിനു കഴിയുന്നില്ല. കോടതിക്ക് കൈമാറിയ കേസുകൾ തിരിച്ചെടുക്കാതെ ഓൺലൈനിൽ പിഴയടയ്ക്കാനാകില്ല. ഓണത്തിനു മുൻപ് ഫിറ്റ്നസ് തീർത്ത് വാഹനം നിരത്തിൽ ഇറക്കാൻ ശ്രമിച്ച ടാക്‌സി ഉടമകളും കുടുങ്ങിയിരിക്കുകയാണ്.
ഫിറ്റ്നസ് നടത്താതെ വാഹനം നിരത്തിലിറക്കാൻ കഴിയില്ല. ഇതോടെ ടാക്‌സിക്കാരുടെ വരുമാനം നിലച്ച മട്ടാണ്. ഇ-ചെലാൻ തകരാറിലായി മൂന്നു ദിവസം കഴിഞ്ഞിട്ടും സാങ്കേതികത്തകരാർ പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
വാഹനസംബന്ധമായ സേവനങ്ങൾക്കുള്ള ‘വാഹൻ’ സോഫ്റ്റ്‌വെയർ സ്ഥിരം തകരാറിലാകാറുണ്ടെങ്കിലും ഇ-ചെലാൻ ഏറക്കുറെ കൃത്യമായി പ്രവർത്തിക്കാറുണ്ട്. ഓരോ വാഹനത്തിന്റെയും പിഴ സംബന്ധമായ വിവരങ്ങൾ ഇതിൽ പരിശോധിക്കാനും കഴിയും. ഒരാഴ്ചമുൻപും സംവിധാനം നിലച്ചിരുന്നു.
