കാവേരി നദീജല തര്‍ക്കം; കര്‍ണാടകയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട് സർക്കാർ
ചെന്നൈ: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റി(സിഡബ്ല്യുഎംഎ), കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി (സിഡബ്ല്യുആര്‍സി) എന്നിവയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി തങ്ങളുടെ വിഹിതമായ വെളളം വിട്ടുനല്‍കുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ചാണ് കര്‍ണാടകയ്‌ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കൃഷ്ണരാജ സാഗര്‍, കബനി എന്നീ അണക്കെട്ടുകളില്‍ നിന്ന് വെളളം തുറന്നുവിട്ട് ജൂലൈ 29 മുതല്‍ ഓഗസ്റ്റ് 12 വരെയുളള 15 ദിവസത്തിനകം തമിഴ്‌നാടിന് സെക്കന്‍ഡില്‍ 3,500 ക്യൂസെക്‌സ് വെളളം ലഭ്യമാക്കണമെന്നാണ് കര്‍ണാടകയ്ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ കണക്കനുസരിച്ച് ജൂലൈ 29-നും ഓഗസ്റ്റ് രണ്ടിനും ഇടയില്‍ 158 മുതല്‍ 550 വരെ ക്യൂസെക്‌സ് ജലം മാത്രമാണ് ലഭിച്ചത്. കര്‍ണാടകയിലെ ജലസംഭരണികളില്‍ ആവശ്യമായ വെളളം ലഭ്യമാണെന്നും തമിഴ്‌നാട് വാദിച്ചു.
കാവേരി നദിയിൽ നിന്ന് വെളളം തമിഴ്‌നാടിന് നൽകുന്നതുമായി ബന്ധപ്പെട്ട് ഇരുസംസ്ഥാനങ്ങൾക്കുമിടയിൽ പ്രശ്‌നം രൂക്ഷമായ പശ്ചാത്തലത്തിൽ വിജയ് കർണാടക സന്ദർശനം റദ്ദാക്കിയിരുന്നു. തന്റെ അഭ്യർത്ഥനയെ തുടർന്നാണ് വിജയ് സന്ദർശനം മാറ്റിവെച്ചതെന്നും ധീരനായ നേതാവാണ് അദ്ദേഹമെന്നും കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. ‘വിജയ്‌യോട് എനിക്ക് വലിയ ബഹുമാനമുണ്ട്. രാഷ്ട്രീയത്തിൽ പുതുമുഖമാണെങ്കിലും അദ്ദേഹം ധീരനായ നേതാവാണ്. ആ തീരുമാനത്തെ ഞാൻ അഭിനന്ദിച്ചു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ എന്തുതന്നെയായാലും കർണാടകയിലേക്ക് വരാനാണ് അദ്ദേഹം ആഗ്രഹിച്ചത്. കൂടുതൽ മെച്ചപ്പെട്ടതും സൗഹാർദ്ദപരവുമായ അന്തരീക്ഷത്തിൽ നമുക്ക് കാണണം എന്ന് മാത്രമാണ് ഞാൻ ആവശ്യപ്പെട്ടത്. എന്റെ സുഹൃത്തുക്കൾക്കുനേരെ ആരും ആക്രോശിക്കുന്നത് എനിക്ക് ഇഷ്ടമല്ല. നമ്മൾ പരസ്പരം ബഹുമാനിക്കേണ്ടവരാണ്. ഒരുമിച്ച് പ്രവർത്തിക്കേണ്ടവരാണ്. ആത്യന്തികമായി ഇന്ത്യ ഒന്നാണ്’ എന്നാണ് ഡി കെ ശിവകുമാർ പറഞ്ഞത്.
ഓഗസ്റ്റ് മൂന്നിനായിരുന്നു കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്. നദീജല തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ നിലവില്‍ കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്ന് കർണാടക തീരുമാനിക്കുകയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയാല്‍ ബെംഗളൂരു വിമാനത്താവളത്തില്‍ തടയുമെന്ന് കന്നഡ സംഘടനകള്‍ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെ വിജയ്‌യുമായുള്ള കൂടിക്കാഴ്ച ഡി കെ ശിവകുമാര്‍ റദ്ദാക്കുകയായിരുന്നു. വരുന്ന പതിനഞ്ച് ദിവസം തമിഴ്‌നാടിന് 3,500 ക്യുസെക്‌സ് ജലം വിട്ടുനല്‍കാന്‍ കാവേരി ജലനിയന്ത്രണ സമിതി ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ചയായിരുന്നു ജലനിയന്ത്രണ സമിതി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയും ശരിവെച്ചിരുന്നു. കര്‍ണാടക ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ക്കുകയും ജല മാനേജ്‌മെന്റ് അതോറിറ്റിയെ സമീപിക്കുകയും ചെയ്തിരുന്നു. കര്‍ണാടകയില്‍ വരള്‍ച്ച രൂക്ഷമാണെന്നും ജലം വിട്ടുനല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു കര്‍ണാടക അറിയിച്ചത്. എന്നാല്‍ കര്‍ണാടകയുടെ വാദം ജല മാനേജ്‌മെന്റ് അതേറിറ്റി തള്ളി. ഇതിന് പിന്നാലെയാണ് തര്‍ക്കം രൂക്ഷമായത്.
