യുദ്ധഭീതി; പുതിയ ഗ്യാസ് കണക്ഷൻ കിട്ടാനില്ല, വട്ടംകറങ്ങി ജനം, ഇൻഡക്ഷൻ കുക്കറിന് ആവശ്യം കൂടി
കോഴിക്കോട്: ‘‘രണ്ടുമാസമായി പാചകവാതക കണക്ഷന് അപേക്ഷിക്കാൻ നോക്കുന്നു. അപേക്ഷപോലും സ്വീകരിക്കുന്നില്ല. 3000 രൂപയിലധികം കൊടുത്ത് വാണിജ്യസിലിൻഡർ വാങ്ങുകയാണ്. യുദ്ധത്തിന്റെ പേരുപറഞ്ഞ് തുടങ്ങിയ നിയന്ത്രണങ്ങൾക്ക് അറുതിയില്ലേ…?’’ -തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടെത്തിയ ഒരു കുടുംബത്തിന്റേതാണ് ഈ വാക്കുകൾ.
അമേരിക്ക-ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ പാചകവാതകവിതരണത്തിന് നിയന്ത്രണം വന്നതോടെയാണ് പുതിയ കണക്ഷൻ നൽകുന്നത് നിർത്തിയത്. യുദ്ധത്തെത്തുടർന്നുള്ള നിയന്ത്രണങ്ങളിൽ അയവുവന്നിട്ടും ചില ഏജൻസികൾ പുതിയ കണക്ഷൻ നൽകുന്നില്ല. ഇതുസംബന്ധിച്ച് വ്യക്തതവരുത്താൻ വിതരണക്കമ്പനി അധികൃതർ തയ്യാറാവുന്നുമില്ല.
പുതുതായി വീടുവെച്ചവരും ജോലിക്കും മറ്റുമായെത്തി താമസിക്കുന്നവരുമെല്ലാം ഇതുകാരണം ബുദ്ധിമുട്ടുകയാണ്. നിലവിൽ പാചകവാതക പ്രതിസന്ധി അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും പൂർണമായി പരിഹരിച്ചിട്ടില്ല. കണക്ഷനായി ഏജൻസികളിൽ അന്വേഷിക്കുന്നവരോട് അപേക്ഷ സ്വീകരിക്കുന്നില്ലെന്നുമാത്രമാണ് പറയുന്നത്. സ്വീകരിക്കണമെന്ന് രേഖാമൂലം യാതൊരു നിർദേശവും തന്നിട്ടില്ലെന്നും ഏജൻസികൾ പറയുന്നു. ഒരു സിലിൻഡർ മാത്രമുള്ളവർക്ക് അധികതുക അടച്ചാൽ നേരത്തേ മറ്റൊന്നുകൂടി നൽകുമായിരുന്നു. അതും ഇപ്പോൾ നൽകുന്നില്ല.
ബയോമെട്രിക് മസ്റ്ററിങ് (ഇ.കെ.വൈ.സി.) നടത്തിയില്ലെങ്കിൽ ഗ്യാസ് നൽകേണ്ടതില്ലെന്ന നിർദേശവും ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ, രേഖാമൂലം ഇതുസംബന്ധിച്ച നിർദേശമൊന്നുമില്ല.
ഇൻഡക്ഷൻ കുക്കറിന് ആവശ്യം കൂടി
പാചകവാതക പ്രതിസന്ധി തുടങ്ങിയപ്പോൾത്തന്നെ ഇൻഡക്ഷൻ കുക്കറിന് ആവശ്യക്കാർ കൂടിയിരുന്നു. നേരത്തേ ദിവസം മൂന്നോ നാലോയെണ്ണം വിറ്റിരുന്ന സ്ഥലത്ത് ഇപ്പോൾ 20-30 ആയി. ഇപ്പോൾ രണ്ടും മൂന്നും അടുപ്പുള്ള ഇനവും വരുന്നുണ്ട്. എല്ലാതരം പാത്രങ്ങളും വെക്കാൻപറ്റുന്ന ഇൻഫ്രാറെഡ് സൗകര്യമുള്ളതുമുണ്ട് -കണ്ണങ്കണ്ടി ഇലക്ട്രോണിക്സ് പാർട്ണർ സഹീം അബ്ദുള്ള പറഞ്ഞു.
