വിദ്യാർഥിനി ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ചു; കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തെറിഞ്ഞു
ഹരിപ്പാട്: ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ വിദ്യാർഥിനി അത്യാഹിത വിഭാഗത്തിലെ ശൗചാലയത്തിൽ പ്രസവിച്ചു. കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്ക് എറിഞ്ഞു. തെരുവുനായ്ക്കൾ തമ്പടിച്ചിരിക്കുന്ന ആശുപത്രി പരിസരത്തുനിന്നും ജീവനക്കാർ പെട്ടെന്ന് കുഞ്ഞിനെ കണ്ടെടുത്തതിനാൽ ജീവൻ രക്ഷിക്കാനായി.
ഹരിപ്പാട് ഗവ. ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. രാത്രിയിലെ ഡ്യൂട്ടി ഡോക്ടർമാരായ തിരുവല്ല സ്വദേശിനി ഡോ. ടിഷ, ഡോ. ആൽഫി, നഴ്‌സിംഗ് ഓഫീസർ ജിഷ, നേഴ്‌സിങ് അസിസ്റ്റൻമാരായ അനിൽ, റെജീന എന്നിവരുടെ അവസരോചിതമായ ഇടപെടൽ മൂലമാണ് കുഞ്ഞിനെ ജീവനോടെ രക്ഷിക്കാനായത്.
വിദ്യാർത്ഥിനി ശൗചാലത്തിൽ കയറിയതിനുപിന്നാലെ പുറത്ത് നേരിയ കരച്ചിൽ കേട്ടതായി ഡോക്ടർമാർ പറയുന്നു. സംശയം തോന്നിയ ഇവർ മറ്റ് ജീവനക്കാരെയും കൂട്ടി ആ പരിസരത്ത് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കണ്ടെടുത്തത്. ശബ്ദംകേട്ട ഉടൻതന്നെ ഇവർ പുറത്തിറങ്ങി പരിശോധിക്കുകയായിരുന്നു.
അൽപമെങ്കിലും വൈകിയിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുമായിരുന്നു. വലിയ കല്ലുകളും കമ്പിയും മറ്റും കൂട്ടിയിട്ടിരുന്ന ഭാഗത്തേക്കാണ് കുഞ്ഞ് വീണത്. മാത്രമല്ല, ആ പരിസരത്ത് ധാരാളം തെരുവുനായ്ക്കളും തമ്പടിച്ചിട്ടുണ്ട്.
കുഞ്ഞിന് യാതൊരു പരിക്കും പറ്റിയിട്ടില്ലെന്നും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു. പെൺകുഞ്ഞാണ്. അമ്മയ്ക്കും കുഞ്ഞിനും പ്രാഥമിക ശുശ്രൂഷ നൽകി, വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് അയച്ചു.
