‘സർക്കാരിൽ വിശ്വാസം’: ഐസിയു പീഡനക്കേസിൽ പുനരന്വേഷണം തേടി അതിജീവിത, മുഖ്യമന്ത്രിയെ കാണും
കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ പുനരന്വേഷണം തേടി അതിജീവിത. മുഖ്യമന്ത്രി വി.ഡി.സതീശനെയും ആരോഗ്യമന്ത്രി കെ.മുരളീധരനെയും നേരിൽ കണ്ട് നിവേദനം നൽകുമെന്ന് അവർ പറഞ്ഞു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണു കഴിഞ്ഞ സർക്കാർ സ്വീകരിച്ചത്. ട്രൈബ്യൂണലിന് മുന്നിൽ അനുകൂല നിലപാട് സർക്കാർ എടുത്തതാണ് പ്രതികൾ ജോലിയിൽ തിരികെയെത്താൻ കാരണം. പുതിയ സർക്കാരിൽ വിശ്വാസമുണ്ടെന്നും അതിജീവിത പറഞ്ഞു.
കേസിലെ മുഖ്യപ്രതിക്കെതിരെ മാത്രമല്ല, പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചവർക്ക് എതിരെയും വകുപ്പുതല നടപടി വേണമെന്ന് സമരസമിതിയും ആവശ്യപ്പെട്ടു. 2023 മാർച്ച് 18ന് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് അബോധാവസ്ഥയിൽ ആയ യുവതിയെ ഐസിയുവിൽ വച്ച് അറ്റൻഡർ എം.എം.ശശീന്ദ്രൻ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെങ്കിലും ശശീന്ദ്രനെ സഹായിച്ചതിന് സ്ഥലം മാറ്റിയ അഞ്ചു ജീവനക്കാർ ഇപ്പോഴും സർവീസിൽ തുടരുകയാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
അതിജീവിതയുടെ മൊഴി മാറ്റി എഴുതുകയും തെളിവു നശിപ്പിക്കാനും ശ്രമിച്ച ഡോക്ടർമാർക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. കേസ് കോടതിയിൽ ആണെങ്കിലും വകുപ്പുതലത്തിൽ ഡിഎംഇയുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യമാണ് സമരസമിതി ഉയർത്തുന്നത്.
