തളരാത്ത പോരാളി, ഇനി നാടിന്റെ നായകൻ; ഇച്ഛാശക്തിയുടെ വിജയാഘോഷത്തിന് സാക്ഷിയായി കേരളം
കണക്കുകളിലെ കൃത്യതയിലൂടെ എതിർപക്ഷത്തെപ്പോലും ഞെട്ടിച്ച് യു.ഡി.എഫിന്റെ വിജയത്തേര് നയിച്ചാണ് വി.ഡി. സതീശൻ സർക്കാരിന്റെ അമരക്കാരനായെത്തുന്നത്. കാൽനൂറ്റാണ്ടിലെ സാമാജിക പരിചയവും വികസനരംഗത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും ദീർഘവീക്ഷണവും കൈമുതലാണ്.
2001 മുതൽ അഞ്ചുതവണ പറവൂരിൽനിന്ന് ജയിച്ചു. പരിസ്ഥിതിസൗഹൃദ രാഷ്ട്രീയത്തെ പ്രതിനിധാനംചെയ്യുന്നതിനായി രൂപവത്കരിച്ച ‘ഹരിത എം.എൽ.എ.’ എന്ന കൂട്ടായ്മയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. നിയമസഭയിൽ എസ്റ്റിമേറ്റ്‌സ് കമ്മിറ്റി ചെയർമാനായും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.
2021-ൽ കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷനേതാവാകുകയും ചെയ്തു. കെ.എസ്.യു.വിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ തമിഴ്നാടിന്റെ ചുമതലയുള്ള സെക്രട്ടറിയായും കെ.പി.സി.സി. വൈസ് പ്രസിഡന്റായും പാർട്ടിചുമതലകളും വഹിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാർക്കിടയിലെ മികച്ച വായനക്കാരൻകൂടിയാണ്.
സോഷ്യോളജിയിലും നിയമത്തിലും ബിരുദധാരിയാണ്. മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനാകുന്നതിനുമുൻപ് ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു. ഒട്ടേറെ ട്രേഡ് യൂണിയനുകൾ നയിച്ചു. എറണാകുളം നെട്ടൂർ വടശ്ശേരി പരേതനായ കെ. ദാമോദരമേനോന്റെയും വിലാസിനി അമ്മയുടെയും മകനായി 1964 മേയ് 31-ന് ജനനം.
നാല് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. വടക്കൻ പറവൂരിലെ കേസരി ജങ്‌ഷനിൽ ‘ദേവരാഗം’ വീട്ടിലാണ് താമസം. ഭാര്യ ലക്ഷ്മിപ്രിയ. മകൾ ഉണ്ണിമായ ഗവേഷകവിദ്യാർഥിയാണ്.
