പാലിയേക്കരയിലെ ‘ഹീറോ’: അന്ന് ഒരു ഫ്ലക്സിലും ഫോട്ടോ കണ്ടില്ല, ഇന്ന് മന്ത്രിപദവിയിൽ; ഇത് ഒ.ജെ.സ്റ്റൈൽ
തൃശ്ശൂർ: ലളിതജീവിതം, ദൃഢനിശ്ചയം, പോരാട്ട മഹിമ, ഇതെല്ലാമാണ് മന്ത്രി പദത്തിലേക്കെത്തുന്ന ഒ.ജെ. ജനീഷിന്റെ കരുത്ത്. യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റായി കാലങ്ങളോളം പ്രവർത്തിച്ചിട്ടും ഒരു ഫ്ലെക്സിലും ജനീഷിന്റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ജനകീയ പ്രവർത്തനങ്ങളിലൂടെ ജനമനസ്സുകളിൽ േചക്കേറാനായിരുന്നു തീരുമാനം. പാലിയേക്കര ടോൾപ്രശ്നം സുപ്രീം കോടതിയുടെ പരിഗണനിയിലെത്തിച്ച് ടോൾ പിരിവ് നിർത്തിവെച്ചത് ജനീഷ് നൽകിയ ഹർജിയെ തുടർന്നായിരുന്നു.
തൃശ്ശൂർ ജില്ലയിലെ കുഴൂരിൽനിന്ന് ഓടാശ്ശേരി ജനരഞ്ജൻ–പുഷ്പ ദമ്പതിമാരുടെ മൂത്ത മകനായി 1988-ൽ ജനനം. പോളിടെക്നിക്കിൽ പഠിക്കുമ്പോഴാണ് ബാർ തൊഴിലാളിയായ അച്ഛൻ മരിച്ചത്. അതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു. കോളേജ് വിദ്യാഭ്യാസത്തോടൊപ്പം സെക്യൂരിറ്റി ജോലി ഉൾപ്പെടെയുള്ള പാർട്ട് ടൈം പണികളും ചെയ്തു. വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് എതിർപാർട്ടിക്കാരിൽ നിന്നും പോലീസിൽ നിന്നും മർദനങ്ങൾ ഏറ്റുവാങ്ങി.
തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിൽ പഠിക്കുമ്പോൾ ഭീകരമായ മർദനമേറ്റ് പലതവണ ആശുപത്രിയിലായി. എങ്കിലും അവകാശപ്പോരാട്ടങ്ങളിൽനിന്ന് ഒരടിപോലും പിന്നോട്ടുപോയില്ല.നവകേരള സദസ്സിനെതിരേയുള്ള പ്രതിഷേധത്തിൽ 21 ദിവസം ജയിൽവാസം അനുഭവിച്ചു. വിവിധ സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ എഴുപതോളം കേസുകളുണ്ട്.
