അവകാശബോധത്തോടെ ആ മണ്ണിൽ ചവിട്ടരുത്; കൈമാറിയ വീടുകളിലേക്ക് പ്രവർത്തകർക്ക് പ്രവേശനം നിരോധിച്ചതായി ലീഗ്
മലപ്പുറം: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന്റെ ഭാഗമായി ഗുണഭോക്താക്കൾക്ക് മുസ്ലിംലീഗ് കൈമാറിയ സ്നേഹഭവനങ്ങളിലേക്ക് പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പ്രവേശനം നിരോധിച്ചതായി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം.
ബസ്സുകളിലും മറ്റും വിനോദസഞ്ചാരത്തിനെന്ന പോലെ പദ്ധതി പ്രദേശത്തേക്ക് എത്തി പലരും വീടുകളിൽ കയറുന്നത് ഗുണഭോക്താക്കൾക്ക് അലോസരം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
സംഭവിച്ചതെല്ലാം മറക്കാൻ ശ്രമിച്ച് പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്ന അവരെ ഉരുൾപൊട്ടലിന്റെ കാര്യങ്ങൾ ഓർമിപ്പിക്കുന്നത് പലർക്കും മാനസികമായ ആഘാതം സൃഷ്ടിക്കുന്നുണ്ട്. സന്ദർശകരുടെ ആധിക്യം അവരുടെ സൈ്വര്യജീവിതത്തെ ബാധിക്കുന്നുണ്ട്. വീടുകൾ കൈമാറിയതോട് കൂടി നമ്മുടെ ഉത്തരവാദിത്തം കഴിഞ്ഞെന്നും ഏതെങ്കിലും തരത്തിലുള്ള അവകാശബോധത്തോടെ ആ മണ്ണിലേക്ക് ചവിട്ടിപ്പോകരുതെന്നുംസാദിഖലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് പ്രവർത്തകരോട് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും സലാം അറിയിച്ചു.
സലാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന്റെ ഭാഗമായി ഗുണഭോക്താക്കൾക്ക് കൈമാറിയ സ്നേഹഭവനങ്ങളിലേക്ക് പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പ്രവേശനം നിരോധിച്ചു. പദ്ധതി പ്രദേശത്തെ 51 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറിയത്. 105 വീടുകളിൽ ബാക്കിയുള്ള വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 51 വീടുകളിലും കുടുംബങ്ങൾ താമസം ആരംഭിച്ച് കഴിഞ്ഞു. ഇതോടെ ഈ വീടുകളെല്ലാം ഗുണഭോക്താക്കളുടെ ഉടമസ്ഥതയിലാണ്. അടുത്ത ബന്ധുക്കളല്ലാതെ മറ്റാരും വീടുകളിലേക്ക് കയറുന്നത് അനുവദിക്കില്ല. ബസ്സുകളിലും മറ്റും വിനോദസഞ്ചാരത്തിനെന്ന പോലെ പദ്ധതി പ്രദേശത്തേക്ക് എത്തി പലരും വീടുകളിൽ കയറുന്നത് ഗുണഭോക്താക്കൾക്ക് അലോസരം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഓരോ വീടുകളും ഗുണഭോക്താക്കളുടെ സ്വകാര്യ സ്വത്താണ്. വലിയ സൗകര്യങ്ങളിൽ കഴിഞ്ഞ ദുരന്തബാധിതർക്ക് ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് മുസ്ലിം ലീഗ് വീടുകൾ കൈമാറിയത്. സംഭവിച്ചതെല്ലാം മറക്കാൻ ശ്രമിച്ച് പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്ന അവരെ ഉരുൾപൊട്ടലിന്റെ കാര്യങ്ങൾ ഓർമിപ്പിക്കുന്നത് പലർക്കും മാനസികമായ ആഘാതം സൃഷ്ടിക്കുന്നുണ്ട്. സന്ദർശകരുടെ ആധിക്യം അവരുടെ സൈ്വര്യജീവിതത്തെ ബാധിക്കുന്നുണ്ട്. വീടുകൾ കൈമാറിയതോട് കൂടി നമ്മുടെ ഉത്തരവാദിത്തം കഴിഞ്ഞെന്നും ഏതെങ്കിലും തരത്തിലുള്ള അവകാശബോധത്തോടെ ആ മണ്ണിലേക്ക് ചവിട്ടിപ്പോകരുതെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് പ്രവർത്തകരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അക്കാര്യം ഉൾക്കൊണ്ട് പദ്ധതി പ്രദേശത്തേക്കുള്ള സന്ദർശനം ഒഴിവാക്കണം. ഇന്ന് മുതൽ ആരെയും കടത്തിവിടാതെ കർശനമായ വിലക്ക് ഏർപ്പെടുത്തുന്നു.
അഡ്വ. പി എം എ സലാം
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി
