ലോഡ് ഷെഡിങ്ങ് അല്ല, വൈദ്യുതി നിയന്ത്രണം; പ്രതിഷേധം നടത്തേണ്ടത് പ്രകൃതിയോട്; കെ കൃഷ്ണന്‍കുട്ടി

Share our post

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമാണ് ഉള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ്ങ് അല്ല ഉള്ളതെന്നും ഓവര്‍ലോഡ് വരുന്നത് നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കെ കൃഷ്ണന്‍കുട്ടി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ലോഡ് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമാണ് നിയന്ത്രണമെന്നും അല്ലാതെ കേരളം മുഴുവന്‍ ഇല്ലെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

‘പ്രതീക്ഷിക്കാത്ത പ്രതിസന്ധിയാണ് വന്നത്. പശ്ചിമേഷ്യയിലെ യുദ്ധവും വൈദ്യുതി ഉപഭോഗം കൂട്ടി. പാചകം വൈദ്യുത ഉപകരണങ്ങളില്‍ ആക്കി. വൈദ്യുതി നിയന്ത്രണം ലോഡ് കൂടുതലുള്ള സ്ഥലങ്ങളില്‍ മാത്രമാണ്. വൈദ്യുതി വാങ്ങാന്‍ കിട്ടാനില്ല. ഇന്ന് 200 മെഗാവാട്ട് കിട്ടാന്‍ സാധ്യത ഉണ്ടെന്നു പറയുന്നു’, കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

പ്രതിഷേധിക്കേണ്ടത് പ്രകൃതിയോടാണെന്ന് അദ്ദേഹം തമാശരൂപേണ പറഞ്ഞു. പ്രകൃതി ഇങ്ങനെ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും മഴപെയ്താല്‍ ഉടന്‍ നിയന്ത്രണം അവസാനിക്കുമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇന്ത്യ മുഴുവനും വൈദ്യുതി പ്രതിസന്ധിയുണ്ട്. കേരളത്തിന് നിയന്ത്രിക്കാതെ വേറെ വഴിയില്ല. ഇന്ന് പലയിടത്തും മഴപെയ്തതില്‍ മാറ്റം ഉണ്ടായെന്നും മഴ നന്നായി പെയ്താല്‍ നിയന്ത്രണം ഒഴിവാക്കാമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് അരമണിക്കൂര്‍ വൈദ്യുത നിയന്ത്രണമെന്നാണ് ഇന്ന് ചേര്‍ന്ന കെഎസ്ഇബി കോര്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാനം. വൈകിട്ട് ആറു മണി മുതല്‍ പന്ത്രണ്ട് മണിവരെയുള്ള സമയത്ത് അരമണിക്കൂര്‍ വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്ഇബി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!