ടിക്കറ്റ് എടുക്കാൻ കാഷ് വേണ്ട; റെയിൽവേയിൽ കൗണ്ടറുകൾ ഡിജിറ്റലാക്കുന്നു
പയ്യന്നൂർ: റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് മാറുന്നു. റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്കായി സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന ഒന്നിലധികം കൗണ്ടറുകളിൽ ഒരെണ്ണം ഇനി മുതൽ പൂർണ്ണമായും ഡിജിറ്റൽ ഇടപാടുകൾക്കായി മാത്രമായിരിക്കും മാറ്റിവെക്കുക. ഇവിടെ പണമായി ടിക്കറ്റ് നിരക്ക് സ്വീകരിക്കില്ല. പകരം ക്യു.ആർ കോഡ് സ്കാനിംഗ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എന്നിവ വഴി മാത്രമേ ടിക്കറ്റ് ലഭിക്കൂ.
‘ഡിജിറ്റലാകൂ സ്മാർട്ടാകൂ’, ‘കാഷ് വേണ്ട, ബുദ്ധിമുട്ടില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി റെയിൽവേ സ്റ്റേഷനുകളിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ഭൂരിഭാഗം പേരും ഡിജിറ്റൽ രീതിയിലേക്ക് മാറിയെങ്കിലും പണമായി പണമടയ്ക്കുന്ന മുതിർന്ന പൗരന്മാർക്കായി പ്രത്യേക ബോധവൽക്കരണ പോസ്റ്ററുകളും റെയിൽവേ പുറത്തിറക്കി.
ഭാവിയിൽ ഇടപാടുകൾ പൂർണ്ണമായും ഡിജിറ്റലാകുന്നതോടെ നിലവിലുള്ള ടിക്കറ്റ് കൗണ്ടറുകൾ പലതും നിർത്തലാക്കാനാണ് റെയിൽവേയുടെ നീക്കം. ഇത്തരത്തിൽ ഒഴിവാക്കപ്പെടുന്ന ജീവനക്കാരെ മറ്റ് വിഭാഗങ്ങളിലേക്ക് പുനർവിന്യസിക്കും. ചെറിയ സ്റ്റേഷനുകളിൽ റിസർവേഷനും ജനറൽ ടിക്കറ്റും ഒരേ കൗണ്ടറിൽ നൽകുന്ന ഐയുടിഎസ് സംവിധാനമാണ് ഇപ്പോൾ നിലവിലുള്ളത്.
ടിക്കറ്റ് എടുക്കാൻ യാത്രക്കാരെ സഹായിക്കുന്നതിനായി സ്റ്റേഷനുകളിൽ മൊബൈൽ യുടിഎസ് സഹായികളെയും റെയിൽവേ നിയമിച്ചു തുടങ്ങിയിട്ടുണ്ട്. കൂടാതെ സ്റ്റേഷനകത്തും പുറത്തും സ്വകാര്യ ഏജൻസികൾ വഴിയും ടിക്കറ്റ് വിതരണം തുടരുന്നുണ്ട്.
