ടോൾ പ്ലാസകളിൽ ഇനി പണം നേരിട്ട് സ്വീകരിക്കില്ല; പുതിയ ടോൾ നിയമങ്ങൾ ഇന്നുമുതൽ
തിരുവനന്തപുരം: ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല. ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം. പക്ഷേ ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾ തുകയുടെ ഒന്നേകാൽ മടങ്ങ് നൽകേണ്ടി വരും. സംസ്ഥാനത്തെ ദേശീയപാതകളിൽ പുതിയ ടോൾ പരിഷ്കാരങ്ങൾ ഇന്നുമുതൽ നടപ്പിലാകും.
ടോൾ പ്ലാസകളിൽ ഇനിമുതൽ കറൻസി നോട്ടുകൾ നേരിട്ട് സ്വീകരിക്കില്ല. പ്രവർത്തനക്ഷമമായ ഫാസ്ടാഗ് (FASTag) ഇല്ലാത്തവർക്ക് യുപിഐ (UPI) വഴി മാത്രമേ ടോൾ അടയ്ക്കാൻ സാധിക്കൂ. ഫാസ്ടാഗ് ഇല്ലാത്തവർ യുപിഐ വഴി പണമടയ്ക്കുമ്പോൾ നിശ്ചിത ടോൾ നിരക്കിന്റെ ഒന്നേകാൽ മടങ്ങ് (1.25 times) നൽകേണ്ടി വരും. ടോൾ അടയ്ക്കാൻ തയ്യാറാകാത്ത പക്ഷം ഗേറ്റ് തുറന്നു നൽകില്ലെന്ന് മാത്രമല്ല, നിയമപ്രകാരം അത്തരം വാഹനങ്ങളെ ഹൈവേയിൽ നിന്ന് നീക്കം ചെയ്യാനുള്ള അധികാരവും അധികൃതർക്കുണ്ടാകും.
ടോൾ പ്ലാസകളിലെ നീണ്ട ക്യൂ ഒഴിവാക്കി ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പറയുന്നു. നിലവിൽ ദേശീയപാതാ അതോറിറ്റിയുടെ വാർഷിക പാസ് വരിക്കാരുടെ എണ്ണം 50 ലക്ഷം പിന്നിട്ടിട്ടുണ്ട്. ഡിജിറ്റൽ പണമടയ്ക്കൽ സംവിധാനം യാത്രക്കാർക്ക് എത്രത്തോളം പ്രായോഗികമാകുമെന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.
