മാർപ്പാപ്പയെ ഭീഷണിപ്പെടുത്തി യുഎസ്; അമേരിക്കൻ സന്ദർശനം റദ്ദാക്കി ലിയോ പതിനാലാമൻ

Share our post

വാഷിങ്ടൺ: അമേരിക്കയും വത്തിക്കാനും തമ്മിലുള്ള ബന്ധം നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. വത്തിക്കാൻ പ്രതിനിധിയെ പെന്റഗണിലേക്ക് വിളിപ്പിച്ച അമേരിക്കൻ ഉദ്യോഗസ്ഥർ, കത്തോലിക്കാ സഭ അമേരിക്കയുടെ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കണമെന്ന് കർശന മുന്നറിയിപ്പ് നൽകിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

സമാധാനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള മാർപ്പാപ്പയുടെ പ്രസംഗം അമേരിക്കൻ ഭരണകൂടത്തോടുള്ള വെല്ലുവിളിയാണെന്ന് വിലയിരുത്തിയാണ് പെന്റഗൺ ഇത്തരമൊരു നീക്കം നടത്തിയത്. ശക്തിയിൽ അധിഷ്ഠിതമായ നയതന്ത്രത്തിന് പകരം ചർച്ചകളിലൂടെയുള്ള പരിഹാരമാണ് ആവശ്യമെന്ന മാർപ്പാപ്പയുടെ നിലപാടാണ് പെന്റഗണിനെ ചൊടിപ്പിച്ചത്.

അമേരിക്കയിൽ ജനിച്ച ആദ്യത്തെ മാർപ്പാപ്പയായ ലിയോ പതിനാലാമൻ, ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെയും വിദേശ നയങ്ങളെയും നേരത്തെ തന്നെ വിമർശിച്ചിരുന്നു. 2026 ജനുവരി 9-ന് വത്തിക്കാൻ നയതന്ത്ര ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ‘യുദ്ധം വീണ്ടും ഫാഷനായി മാറിയിരിക്കുന്നു’ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്ത് ശക്തി പ്രകടനത്തിലൂടെയുള്ള ആധിപത്യവും കുടിയേറ്റക്കാരോടുള്ള മോശം പെരുമാറ്റവും വർദ്ധിച്ചുവരുന്നതിനെ അദ്ദേഹം തന്റെ പ്രസംഗത്തിൽ കഠിനമായി വിമർശിച്ചിരുന്നു. ഈ പ്രസംഗം ട്രംപ് ഭരണകൂടത്തെ നേരിട്ട് ലക്ഷ്യം വെച്ചുള്ളതാണെന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വിലയിരുത്തിയത്.

യുഎസ് അണ്ടർ സെക്രട്ടറി ഓഫ് വാർ എൽബ്രിഡ്ജ് കോൾബി, വത്തിക്കാൻ സ്ഥാനപതി കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിനെ പെന്റഗണിലേക്ക് വിളിപ്പിച്ചു. ഈ കൂടിക്കാഴ്ചയിൽ മാർപ്പാപ്പയുടെ പ്രസംഗം ഓരോ വരിയായി വിശകലനം ചെയ്യുകയും അത് അമേരിക്കയോടുള്ള ശത്രുതാപരമായ സന്ദേശമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തതായി വത്തിക്കാൻ വൃത്തങ്ങൾ വെളിപ്പെടുത്തി. ‘ലോകത്ത് എന്ത് ചെയ്യാനും അമേരിക്കയ്ക്ക് സൈനിക കരുത്തുണ്ടെന്നും കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലത്’ എന്നും കോൾബി നേരിട്ട് മുന്നറിയിപ്പ് നൽകിയതായാണ് വിവരം.

വത്തിക്കാനെ കൂടുതൽ പ്രകോപിപ്പിക്കുന്നതിനായി 14-ാം നൂറ്റാണ്ടിലെ ‘അവിഗ്നൻ പാപ്പസി’ കാലഘട്ടത്തെക്കുറിച്ച് അമേരിക്കൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയിൽ സൂചിപ്പിച്ചു. അക്കാലത്ത് ഫ്രഞ്ച് ഭരണകൂടത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി മാർപ്പാപ്പമാർക്ക് തങ്ങളുടെ ആസ്ഥാനം റോമിൽ നിന്ന് ഫ്രാൻസിലേക്ക് മാറ്റേണ്ടി വന്നിരുന്നു. അമേരിക്കയുടെ ഈ ചരിത്രപരമായ പരാമർശം വത്തിക്കാനെതിരെയുള്ള വ്യക്തമായ സൈനിക ഭീഷണിയായാണ് വത്തിക്കാൻ ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. സഭയുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമായാണ് വത്തിക്കാൻ ഇതിനെ നോക്കിക്കാണുന്നത്.

പെന്റഗണിന്റെ ഭീഷണിയോട് ശക്തമായ ഭാഷയിലാണ് വത്തിക്കാൻ പ്രതികരിച്ചത്. ഇതിന്റെ ഭാഗമായി മാർപ്പാപ്പ തന്റെ എല്ലാ അമേരിക്കൻ യാത്രകളും റദ്ദാക്കി. അമേരിക്കയുടെ 250-ാം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നൽകിയ ക്ഷണം അദ്ദേഹം നിരസിച്ചു. പകരം, മാർപ്പാപ്പ ആഫ്രിക്കൻ അഭയാർത്ഥികൾ യൂറോപ്പിലേക്ക് എത്തുന്ന പ്രധാന കേന്ദ്രമായ ഇറ്റലിയിലെ ലാംപെഡൂസ ദ്വീപ് സന്ദർശിക്കാനാണ് സാധ്യത.

അതേസമയം, വത്തിക്കാനെ ഭീഷണിപ്പെടുത്തിയെന്ന വാർത്തകൾ വൈറ്റ് ഹൗസ് നിഷേധിച്ചു. വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അതിശയോക്തി കലർന്നതാണെന്നും ചർച്ചകൾ മാന്യമായ രീതിയിലാണ് നടന്നതെന്നും യുഎസ് യുദ്ധ മന്ത്രാലയം വ്യക്തമാക്കി. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് ബുധനാഴ്ച ഹംഗറി സന്ദർശനത്തിനിടെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!