ആർട്ടമിസ് 2 ദൗത്യം: ചാന്ദ്രവഴിയിൽ പാതി പിന്നിട്ട് നാല് പേർ
ഫ്ലോറിഡ: ചന്ദ്രനിലേക്കുള്ള യാത്രയിൽ വിജയകരമായി പാതിവഴി പിന്നിട്ട് ആർട്ടമിസ് 2 ദൗത്യ സംഘം. നാല് പേരുമായുള്ള ഒറിയോൺ പേടകം ചൊവ്വാഴ്ചയോടെ ചന്ദ്രന്റെ ആകർഷണ വലയത്തിലെത്തും. ഇതിനായുള്ള മുന്നൊരുക്കങ്ങൾ യാത്രികർ തുടങ്ങി. പേടകത്തിന്റെ നിയന്ത്രണ, ആശയ വിനിമയ സംവിധാനങ്ങളുടെ ക്ഷമതയടക്കം ആവർത്തിച്ച് പരിശോധിക്കുന്നുണ്ട്. ആറാംദിവസം ചന്ദ്രന്റെ 7000 കിലോമീറ്റർ അടുത്തുവരെ പേടകം എത്തും. ഭാവിയിൽ മനുഷ്യൻ ഇറങ്ങേണ്ട ദക്ഷിണ ധ്രുവത്തിലെ മേഖലകൾ നിരീക്ഷിക്കും. ചന്ദ്രന്റെ മറുപുറത്തെ പറ്റി പഠിക്കും. തുടർന്ന് മടക്കയാത്ര.
മിഷൻ കമാൻഡർ റീഡ് വൈസ്മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോക്ക്, ജെർമി ഹാൻസൻ എന്നിവരുമായി വെള്ളിയാഴ്ച പുലർച്ചെ കെന്നഡി സ്പേയ്സ് സെന്ററിൽ നിന്നാണ് ഒറിയോൺ പേടകം യാത്ര തുടങ്ങിയത്. ഭൂമിയെ വലംവച്ച പേടകം അന്നുതന്നെ ചന്ദ്രനിലേക്ക് വഴി തിരിഞ്ഞു. പ്രധാന എഞ്ചിൻ ആറുമിനിട്ട് ജ്വലിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്.
വിദൂരതയിൽനിന്ന് ഭൂമിയുടെ ഒറ്റ ഫ്രെയിമിലുള്ള നിരവധി ചിത്രങ്ങൾ സംഘം എടുത്ത് അയച്ചു. മാധ്യമ പ്രവർത്തകരുമായി സംവദിച്ചു. ഭക്ഷണം കഴിക്കുന്നതിന്റേയും വ്യായാമം ചെയ്യുന്നതിന്റേയും ദ്യശ്യങ്ങൾ പങ്കുവച്ചു. 10 ദിവസം നീളുന്നയാത്രയിൽ 22 ലക്ഷംകിലോമീറ്റർ ദൂരംസംഘം സഞ്ചരിക്കും. ആർട്ടമിസ് 4 ദൗത്യത്തിലാകും മനുഷ്യൻ ചന്ദ്രനിൽഇറങ്ങുക. 1972നുശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്പോകുന്നത് ആദ്യമാണ്.
