ഹൈക്കോടതി ഉത്തരവിനൊന്നും യാതൊരു വിലയുമില്ലേ? പാലിയേക്കരയിൽ ടോൾ കൂട്ടുന്നു, ഉയരുന്നത് 35 രൂപ വരെ
പാലിയേക്കര: ദേശീയപാതയിലെ ഗതാഗതക്കുരുക്കും അപര്യാപ്തതകളും പരിഹരിക്കാതെ ടോൾനിരക്ക് ഉയർത്തരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് വകവെക്കാതെ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾനിരക്ക് വീണ്ടും ഉയർത്താൻ തീരുമാനം. പതിവുപോലെ സെപ്റ്റംബർ ഒന്നിനുള്ള ടോൾനിരക്കുവർധന സംബന്ധിച്ച ദേശീയപാത അതോറിറ്റിയുടെ അറിയിപ്പ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു.
ദേശീയപാതയിലെ ഗതാഗതക്കുരുക്കുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഓഗസ്റ്റിൽ പാലിയേക്കരയിലെ ടോൾപിരിവ് ഹൈക്കോടതി തടഞ്ഞിരുന്നു. ടോൾപിരിവ് പുനഃസ്ഥാപിച്ചെങ്കിലും കഴിഞ്ഞ സെപ്റ്റംബർ ഒന്നിനു നടപ്പാക്കേണ്ടിയിരുന്ന ടോൾനിരക്കുവർധന തടഞ്ഞു. തുടർന്ന് 2024-ലെ നിരക്കാണ് പാലിയേക്കരയിൽ ഇപ്പോഴും പിരിക്കുന്നത്.
ഇതിനിടെയാണ് പാലിയേക്കരയിലെ ടോൾനിരക്ക് വർധിപ്പിക്കാൻ കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റി അനുമതി നൽകിയിരിക്കുന്നത്. ഇതുപ്രകാരം സെപ്റ്റംബർ ഒന്നുമുതൽ പുതിയ നിരക്ക് പിരിച്ചുതുടങ്ങുമെന്നാണ് അറിയിപ്പ്. കരാർ കമ്പനി ഹൈക്കോടതിയുടെ അനുമതി വാങ്ങിയാൽ ചൊവ്വാഴ്ച മുതൽ പുതിയ നിരക്ക് പിരിച്ചുതുടങ്ങും. ഇതുപ്രകാരം നിലവിലെ ടോൾനിരക്കിന്റെ 10 മുതൽ 35 രൂപ വരെ വർധനയുണ്ട്.
പുതിയ ടോൾനിരക്ക് നടപ്പായാൽ കാറുകൾക്ക് 10 ശതമാനത്തിൽ കൂടുതൽ തുക നൽകേണ്ടിവരും. കാറുകൾക്ക് ഒരുഭാഗത്തേക്ക് 90 രൂപയുണ്ടായിരുന്നത് 100 രൂപയാകും. ദിവസം ഒന്നിൽക്കൂടുതൽ യാത്രകൾക്ക് 140 രൂപയായിരുന്നത് 145 രൂപയാകും. ചെറുകിട വാണിജ്യവാഹനങ്ങൾക്ക് 160 രൂപയായിരുന്നത് 170 രൂപയാകും. ഒന്നിൽക്കൂടുതൽ യാത്രകൾക്ക് 240 രൂപയായിരുന്നത് 255 ആകും.
ബസുകൾക്കും ട്രക്കുകൾക്കും ഒരു ഭാഗത്തേക്ക് 320 രൂപയുണ്ടായിരുന്നത് 345 രൂപയായും ഒന്നിൽക്കൂടുതൽ യാത്രകൾക്ക് 485 ആയിരുന്നത് 515 രൂപയായും മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് ഒരു യാത്രയ്ക്കുണ്ടായിരുന്ന 515 രൂപ 550 രൂപയായും ഒന്നിൽക്കൂടുതൽ യാത്രയ്ക്ക് 775 രൂപയായിരുന്നത് 825 രൂപയായും ഉയർത്തും.
രാജ്യത്തെ ജീവിതനിലവാരസൂചികയുടെ അടിസ്ഥാനത്തിൽ വർഷംതോറും സെപ്റ്റംബർ ഒന്നിനാണ് പാലിയേക്കരയിലെ ടോൾനിരക്ക് പുതുക്കുന്നത്. സെപ്റ്റംബർ ഒന്നുമുതൽ പുതിയ നിരക്ക് നിലവിൽവരുമെന്ന അറിയിപ്പിൽ ഹൈക്കോടതിനിർദേശപ്രകാരം മാത്രമേ പിരിച്ചുതുടങ്ങൂവെന്നു സൂചനയുണ്ട്.
