വിപണിയില്‍ വില 10 കോടി; 12 കിലോയോളം ലഹരിയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍

Share our post

മലപ്പുറം: സംസ്ഥാനത്ത് വന്‍ ലഹരിവേട്ട. 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്, മലപ്പുറം സ്വദേശികളാണ് പിടിയിലായത്. മലപ്പുറം പന്തല്ലൂര്‍ സ്വദേശി മാമ്പ്രവളപ്പില്‍ ജാബിര്‍ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയില്‍ മുഹമ്മദ് സാലിഹ്(34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബര്‍(21) എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് മലപ്പുറം പൊലീസാണ് സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്ന് പിടികൂടിയ ലഹരിയുടെ വില വിപണിയില്‍ പത്ത് കോടി രൂപയാണ്. സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്.

കേരളത്തിലും പുറത്തും കഴിഞ്ഞ കുറേ നാളായി ഇവര്‍ ലഹരി വിറ്റുവരികയായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് മഞ്ചേരി ടൗണില്‍ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ 100 ഗ്രാമോളം എംഡിഎംഎയുമായി ആറുപേരടങ്ങുന്ന ലഹരി വില്‍പന സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിലെ പ്രതികളെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തതില്‍ കേരളത്തിനകത്തും പുറത്തും വേരുകളുള്ള ലഹരിക്കടത്ത് സംഘത്തിലെ ചിലരെ കുറിച്ച് സൂചനകള്‍ ലഭിച്ചിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയതില്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ എംഡിഎംഎ രഹസ്യകേന്ദ്രങ്ങളില്‍ സംഭരിച്ച് കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ലക്ഷ്യംവെച്ച് വില്‍പ്പന നടത്തുകയും ചെയ്യുന്നതാണ് രീതി. ആഡംബര വാഹനങ്ങളില്‍ രഹസ്യ അറകളുണ്ടാക്കുകയും അതിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയും ചെയ്യുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നിരീക്ഷണം നടത്തിയതില്‍ സംഘത്തിന്റെ ഇടത്താവളം തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, പഴനി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലാണെന്നും തിരക്കേറിയ ഇത്തരം ടൗണുകളില്‍ വെച്ചാണ് ലഹരിയിടപാടുകള്‍ കൂടുതല്‍ നടക്കുന്നതെന്നും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയത്.

കൂടുതല്‍ ചോദ്യം ചെയ്തതില്‍ കാറിനുള്ളില്‍ ഒളിപ്പിച്ച എംഡിഎംഎ പൊലീസ് കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പല സ്ഥലങ്ങളിലായി 100 ഗ്രാം മുതല്‍ 500 ഗ്രാം വരെ ഡ്രോപ്പ് ചെയ്യാനുള്ള പായ്ക്കറ്റുകളാക്കിയ നിലയില്‍ ഇന്നോവ കാറിന്റെ ഡോര്‍ പാടിനുള്ളില്‍ ഒളിപ്പിച്ചനിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. കേരളത്തിലും തമിഴ്‌നാട്ടിലും യുവാക്കള്‍ക്കിടയില്‍ വില്‍പ്പന നടത്താനുള്ള ചില്ലറ വിപണിയില്‍ പത്തുകോടിയിലധികം രൂപയുടെ എംഡിഎംഎ ലഹരി മരുന്നാണ് മലപ്പുറം ജില്ലാ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ പിടികൂടാനായത്. എംഡിഎംഎയുടെ ഉറവിടത്തെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!