പ്രിയദർശിനി; ഒരുമാസം 95 കോടിയുടെ സൗജന്യയാത്ര; സ്വകാര്യബസുകൾക്ക് തിരിച്ചടി, കെ.എസ്.ആർ.ടി.സി-ക്കും പ്രതിസന്ധി

Share our post

തിരുവനന്തപുരം: ഒരുമാസം പിന്നിട്ട് സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി. വൻ സ്വീകാര്യതയാണ് വനിതായാത്രക്കാർക്കിടയിൽ പദ്ധതിക്കുള്ളത്. ഒരു മാസംകൊണ്ട് ഏകദേശം 95 കോടി രൂപയുടെ സൗജന്യ യാത്രയാണ് പൂർത്തിയായത്. മൂന്ന് കോടി സ്ത്രീകൾ സൗജന്യമായി യാത്രചെയ്തു.

പ്രതിദിനം ശരാശരി 11-12 ലക്ഷം സ്ത്രീ യാത്രക്കാർ കെ.എസ്.ആർ.ടി.സിയിൽ സൗജന്യമായി യാത്ര ചെയ്യുന്നുണ്ട്. 3125 ഓർഡിനറി ബസ്സുകളാണ് സൗജന്യയാത്രയ്ക്കായി സർവീസ് നടത്തുന്നത്. സ്ത്രീ യാത്രക്കാരിൽ 40 ശതമാനംവരെ വർധനവുണ്ടായിട്ടുണ്ടെന്നും കെഎസ്ആർടിസിയുടെ കണക്കുകൾ പറുന്നു.

അതേസമയം, കെ.എസ്.ആർ.ടി.സിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. സൗജന്യയാത്രയ്ക്ക് സർക്കാർ നൽകുന്ന സഹായധനം വൈകുന്നതാണ് കാരണം. ഇതുവരെ 100 കോടി മാത്രമാണ് ലഭിച്ചത്. ഇതിൽ 50 കോടി നിലവിലുള്ള ധനസഹായമാണ്. ഒരുമാസത്തിനിടെ ഏകദേശം 95 കോടിയുടെ സൗജന്യയാത്രയാണ് അനുവദിച്ചത്.

ധനസഹായം വൈകുന്ന സാഹചര്യത്തിൽ പൊതുമേഖലാ ധനകാര്യസ്ഥാപനത്തിൽനിന്ന് വായ്പയെടുക്കാനുള്ള സാധ്യത കെ.എസ്.ആർ.ടി.സി. തേടിയിട്ടുണ്ട്. എസ്.ബി.ഐ. കൺസോർഷ്യത്തിൽനിന്നുള്ള 50 കോടിയുടെ പ്രതിമാസ ഓവർഡ്രാഫ്റ്റ് പരിധി ഉയർത്തിക്കിട്ടാത്ത സാഹചര്യത്തിലാണിത്. സൗജന്യയാത്രയിൽ ദിവസം മൂന്നരക്കോടിയുടെ വരുമാനനഷ്ടമാണ് കണക്കാക്കുന്നത്.

സ്വകാര്യബസ് വ്യവസായം വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. മുതലാളിമാരും തൊഴിലാളികളും ഒരുപോലെ ആശങ്കയിലാണ്. മറ്റു ജോലിയെപ്പോലെ പണികഴിഞ്ഞ് മുതലാളിയിൽനിന്ന് ശമ്പളം വാങ്ങുന്ന രീതിയല്ല ബസുകളിലുള്ളത്. ബസ് ഓട്ടം അവസാനിപ്പിക്കുമ്പോൾ, ഡീസലിന്റേതടക്കം മറ്റു ചെലവുകളും സ്വന്തം കൂലിയും കഴിഞ്ഞ് ബാക്കി പണം മുതലാളിക്ക് അങ്ങോട്ടുകൊടുക്കുകയാണ് ഇവർ ചെയ്യുന്നത്. ഇന്നത്തെ സ്ഥിതിയിൽ അങ്ങോട്ടുകൊടുക്കാൻ ഒന്നും ഇല്ലാതായെന്നും അതുകൊണ്ട് തങ്ങളുടെ കൂലിയിൽ കുറവുവരുത്തിക്കൊണ്ടാണ് ഇപ്പോൾ മുതലാളിക്ക് പണം കൊടുക്കുന്നതെന്നും ബസ് ജീവനക്കാർ പറയുന്നു. ഇങ്ങനെ ദിവസം 1200 മുതൽ കൂലിയുള്ളവർ അത് 900-800 ആക്കിയാണ് കുറച്ചത്.

സംസ്ഥാനത്തെ പകുതിയോളം സ്വകാര്യബസുകൾക്ക് പ്രിയദർശിനി പദ്ധതി തിരിച്ചടിയായിട്ടുണ്ട്. യാത്രക്കാരുടെ വരുമാനത്തിന് പുറമേ ബസ്സുകളിൽ പരസ്യം പതിച്ചുകൊണ്ട് വരുമാനം നേടാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ബസ്സിന് അകത്തും പുറത്തും പരസ്യം പതിക്കാം. എന്നാൽ, പരസ്യംകൊണ്ട് ക്ഷീണം നികത്താൻ കഴിയില്ലെന്നാണ് സ്വകാര്യ ബസ്സുടമകളുടെ നിലപാട്.

പ്രിയദർശിനി സൗജന്യയാത്ര നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികൾ പഠിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റിയെ രൂപവത്കരിച്ചിട്ടുണ്ട്. റിട്ടയേർഡ് ഐപിഎസ് ഉദ്യോഗസ്ഥൻ കെ. പത്മകുമാറാണ് കമ്മിറ്റി ചെയർമാൻ. സ്വകാര്യ ബസുകൾക്ക് ബസിനകത്തും പുറത്തും പരസ്യം പതിക്കാൻ അനുമതി നൽകുമെന്നും സംസ്ഥാനത്ത് സമഗ്രമായ ഗതാഗത നയം രൂപവത്കരിക്കുമെന്നും ബസ് ഉടമകളുമായി നടത്തിയ ചർച്ചക്ക് ശേഷം മന്ത്രി സി.പി. ജോൺ അറിയിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!