വാക്കു പാലിച്ച് തുടക്കം; ജൂണ്‍ 15 മുതല്‍ വനിതകൾക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച അഞ്ച് ഗ്യാരന്റികൾ നടപ്പിലാക്കുന്നു. ആദ്യപടിയായി ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാക്കും. രാജ്യത്ത് തന്നെ ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക വയോജന വകുപ്പ് രൂപീകരിക്കാനും ആദ്യമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനു പുറമെ താഴെത്തട്ടിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങളും വർധിപ്പിച്ചു.
ആശാ വർക്കർമാരുടെ ഓണറേറിയം 3,000 രൂപയും, അങ്കണവാടി ജീവനക്കാർ, സ്കൂൾ പാചകത്തൊഴിലാളികൾ, പ്രീ പ്രൈമറി ടീച്ചർമാർ, ആയമാർ എന്നിവരുടെ വേതനം 1,000 രൂപ വീതവും ആദ്യഘട്ടമായി വർധിപ്പിച്ചു. പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം 21ന് ആരംഭിക്കും.
അന്നു തന്നെ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തും. സഭയിലെ മുതിർന്ന അംഗമായ ജി. സുധാകരനെ പ്രോടേം സ്പീക്കറായി പ്രഖ്യാപിക്കാൻ മന്ത്രിസഭ ഗവർണറോട് ശിപാർശ ചെയ്തു. ജൈജു ബാബുവിനെ പുതിയ അഡ്വക്കറ്റ് ജനറലായും ടി. അസഫ് അലിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായും നിയമിച്ചു.
22ന് സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കും. ഇതിനായി ഗവർണറേട് ശിപാർശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അംഗീകാരം കിട്ടിയാൽ 29ന് ഗവർണറുടെ നയപ്രസംഗം കൂടിയുണ്ടാകും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇറക്കുമെന്നും അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
