കെ.സി. വേണുഗോപാൽ എഐസിസി പ്രസിഡന്റായേക്കും
തിരുവനന്തപുരം: കെ.സി. വേണുഗോപാൽ എംപിയെ എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. ഇക്കാര്യത്തിൽ നടപടി ഉടൻ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
കേരള മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച വിഷയത്തിൽ ഹൈക്കമാൻഡിന്റെ അനുനയത്തിന് ഒരു ഘട്ടത്തിൽ പോലും വഴങ്ങാതിരുന്ന എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ കെ.സി.വേണുഗോപാൽ ഒടുവിൽ തന്റെ അവകാശവാദങ്ങളിൽ നിന്നും മാറി നിന്നത് രാഹുൽഗാന്ധി ഉൾപ്പെടെ നൽകിയ ഉറപ്പിന്മേൽ ആണെന്നാണ് വിവരം.
വ്യാഴാഴ്ച രാവിലെ രാഹുൽ ഗാന്ധിയും വേണുഗോപാലും തമ്മിൽ നടത്തിയ ചർച്ചയിൽ ഏതാണ്ട് ഈ വിഷയത്തിൽ തീരുമാനമായിട്ടുണ്ട്. നിലവിൽ എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ ആരോഗ്യ പ്രശനങ്ങളാൽ സ്ഥാനമൊഴിയുന്ന ഘട്ടത്തിലാണിത്.
2022 ൽ എഐസിസി പ്രസിഡന്റായ 84 കാരന് ആരോഗ്യപ്രശ്നങ്ങൾ മൂലം ദീർഘ യാത്രകൾക്കോ ചർച്ചകൾക്കോ ബുദ്ധിമുട്ടുണ്ട്. ഇത്തരമൊരു ഘട്ടത്തിലാണ് കോൺഗ്രസിന്റെ പരമാധ്യക്ഷ പദം കെ.സിയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
അവസാനം ഘട്ടം വരെ മുഖ്യമന്ത്രി സ്ഥാന വിഷയത്തിൽ താൻ പിന്നോട്ടില്ല എന്ന് ഉറച്ചുനിന്ന വേണുഗോപാൽ ഒടുവിൽ ഹൈക്കമാൻഡ് മുൻകൈയെടുത്ത് കേരളത്തിൽ രണ്ട് ദിവസം മുമ്പ് നടത്തിയ അവസാനഘട്ട സർവേയുടെ ഫലം പൂർണമായും തനിക്കെതിരാണെന്ന് മനസിലാക്കുകയും പ്രസിഡന്റ് പദവി ഏതാണ്ട് ഉറപ്പാക്കുകയും ചെയ്തതോടെയാണ് പിന്മാറിയത്.
മാത്രമല്ല വരുന്ന മന്ത്രിസഭയിൽ ആറ് മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും കെ.സി. ഗ്രൂപ്പിന് വാഗ്ദാനം ചെയ്തതായിട്ടാണ് അറിവ്. നിയമസഭയിലേക്ക് മത്സരിക്കാതെ, വൻ വിജയം യുഡിഎഫ് നേടിയപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചപ്പോൾ അത് വലിയ പ്രശ്നങ്ങളില്ലാതെ പരിഹരിക്കാം എന്നാണ് കെ.സി. വേണുഗോപാൽ കരുതിയത്.
മാത്രമല്ല അത് നടന്നില്ലെങ്കിൽ തന്റെ രാഷ്ട്രീയ ആത്മഹത്യയ്ക്ക് തുല്യമാണ് ഈ നടപടിയെന്നും അറിയാമായിരുന്നു. കേരളത്തിൽ മാത്രമല്ല സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ മറ്റ് സംസ്ഥാനങ്ങളിലും തന്റെ നില പരുങ്ങലിലാകുമെന്ന് അദ്ദേഹവും ഗ്രൂപ്പും കരുതിയിരുന്നു.
നിയമസഭയിലെ എംഎൽഎമാരുടെ എണ്ണത്തിലും കോൺഗ്രസ് സംഘടനാ ഭാരവാഹികളുടെ കാര്യത്തിലും സ്വാധീനവും പിന്തുണയും കൃത്യമായി ഉറപ്പിക്കുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധിയുടെ പൂർണ പിന്തുണയോടെയാണ് കെ.സി. കേരളത്തിലെ സംഘടനാ കാര്യങ്ങൾ ഇടപെട്ടതും തെരഞ്ഞെടുപ്പിനെ വൻതോതിൽ സന്നാഹങ്ങളൊരുക്കിയതും. എന്നാൽ ഘടകകക്ഷികളിൽ നിന്നുളള പിന്തുണ കുറവും ജനവികാരവും ആണ് കെ.സിയുടെ പദ്ധതികളെ തകിടം മറിച്ചത്.
