കൊടും വേനൽ; പഴശ്ശിയും വരളുന്നു
ഇരിട്ടി : കൊടും വേനൽ പഴശ്ശി ജലസംഭരണിയേയും ബാധിച്ചുതുടങ്ങി. ഓരോദിവസവും മൂന്നുംനാലും സെന്റീമീറ്റർ തോതിലാണ് വെള്ളം വറ്റുന്നത്. ഒരാഴ്ചയ്ക്കിടയിൽ സംഭരണിയിൽനിന്നും അരമീറ്ററോളം വെള്ളമാണ് കുറഞ്ഞത്. ജലനിരപ്പ് ക്രമാതീതമായി കുറയുന്നത് കുടിവെള്ളവിതരണത്തേയും ബാധിക്കും.
ഫെബ്രുവരി ആദ്യവാരം 26.52 മീറ്റർ വെള്ളമുണ്ടായിരുന്ന പഴശ്ശിയിൽ ഇപ്പോൾ 22.53 മീറ്ററാണ് ഉള്ളത്. ഒന്നരമാസത്തിനിടയിൽ 3.99 മീറ്റർ വെള്ളമാണ് കുറഞ്ഞത്. വേനൽമഴ പ്രതീക്ഷിച്ചതുപോലെ ലഭിക്കാതിരുന്നതോടെ പദ്ധതിയിലേക്കുള്ള നീരൊഴുക്കിൽ വൻ കുറവുണ്ടായി. ഒരാഴ്ച മുൻപ് 22.92 മീറ്റർ ഉണ്ടായിരുന്ന വെള്ളം ശനിയാഴ്ചയാകുമ്പോേഴക്കും 22.53-ലേക്ക് താഴ്ന്നു. സംഭരണ ശേഷി മൂന്നുമീറ്ററും കൂടി താഴ്ന്നാൽ കുടിവെള്ളവിതരണത്തേയും ബാധിക്കും. സംഭരണിയിൽ 18.50 മീറ്റർ എങ്കിലും വെള്ളം ഉണ്ടെങ്കിൽ മാത്രമേ കുടിവെളളത്തിനുള്ള പമ്പിങ് സ്റ്റേഷനുകളുടെ പ്രവർത്തനം സുഗമമായി നടത്താൻ സാധിക്കൂ.
പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിൽ പല സമയങ്ങളിലായി ലഭിക്കാറുണ്ടായിരുന്ന വേനൽമഴ ഇക്കുറി ഒന്നോ രണ്ടോ മാത്രമാണ് ലഭിച്ചത്. കൂടാതെ, കുടക് ജില്ലയിൽ മഴ കുറഞ്ഞതും പഴശ്ശിക്ക് തിരിച്ചടിയായി. ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനുള്ളിലെ പല നീരുറവകളും വറ്റിയതോടെ ബാരാപോൾ പുഴയിലേക്കുള്ള നീരൊഴുക്കിൽ വലിയ കുറവുണ്ടായി. ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതങ്ങളുടെ ഭാഗമായി വരുന്ന ബാവലി പുഴയിലും നിരൊഴുക്കിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. വനത്തിൽനിന്നും ഉദ്ഭവിക്കുന്ന കക്കുവ, ചീങ്കണിപ്പുഴകളിൽ ഒഴുക്ക് പൂർണമായും നിലച്ചു. മലയോരമേഖലയിൽ നിന്നും ബാവലി, ബാരാപോൾ പുഴകളിലേക്ക് എത്തുന്ന ചെറു നീരുറവകളും വറ്റിവരണ്ടു.
ജില്ലയിലെ മൂന്നിൽ രണ്ട് പ്രദേശങ്ങളിലും കുടിവെള്ളം എത്തുന്നത് പഴശ്ശി പദ്ധതിയിൽനിന്നാണ്. ഇപ്പോൾ കുടിവെള്ളത്തിനുള്ള പമ്പിങ് സ്റ്റേഷനുകളിൽ ആവശ്യത്തിന് വെള്ളം ഉണ്ടെങ്കിലും ഈ മാസം അവസാനം വരെ ഇതേ ചൂടും വരൾച്ചയും തുടർന്നാൽ കുടിവെള്ള വിതരണത്തേയും ബാധിക്കും. 250-ൽ ദശലക്ഷം ലിറ്ററിലധികം വെള്ളമാണ് പഴശ്ശി പദ്ധതിയിൽനിന്നും ദിനംപ്രതി കുടിവെള്ളത്തിനായി പമ്പ് ചെയ്യുന്നത്. ഒരു കോർപ്പറേഷൻ, ഏഴ് നഗരസഭ, 36 പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത് പഴശ്ശിയിൽ നിന്നാണ്. ഇതിനായി ആറ് വലിയ കുടിവെള്ളപദ്ധതികളാണ് പ്രവർത്തിക്കുന്നത്. കൂടാതെ, മറ്റ് ചെറുകിട പദ്ധതികളും പ്രവർത്തിക്കുന്നുണ്ട്.
