സ്‌ക്രാപ്പ് വിൽപ്പനയിലൂടെ ഇന്ത്യൻ റെയിൽവേ ഒരു വർഷത്തിനിടെ നേടിയത് 6814 കോടി രൂപ
ന്യൂഡൽഹി: 2025-2026 സാമ്പത്തിക വർഷത്തിൽ ഉപയോഗശൂന്യമായ ആസ്തികൾ വിൽപ്പന നടത്തി 6813.86 കോടി രൂപ നേടിയതായി ഇന്ത്യൻ റെയിൽവേ. 6000 കോടിയെന്ന ലക്ഷ്യംമറികടന്നാണ് ഈ സുപ്രധാന നാഴികക്കല്ല് കൈവരിച്ചതെന്ന് റെയിൽവേ വ്യക്തമാക്കി.
യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാതെതന്നെ ഇത്തരത്തിലുള്ള ടിക്കറ്റ് ഇതര വരുമാന മാർഗ്ഗങ്ങളിലൂടെ സ്ഥിരമായ വളർച്ച നേടുകയും സാമ്പത്തിക കരുത്ത് വർദ്ധിപ്പിക്കുകയുമാണെന്ന് റെയിൽവേ വ്യക്തമാക്കുന്നു
സ്റ്റേഷൻ സൗകര്യങ്ങൾ, ശുചിത്വം, ഡിജിറ്റൽ സേവനങ്ങൾ, യാത്രാ സൗകര്യങ്ങൾ എന്നിവയുടെ മെച്ചപ്പെടുത്തലുകളാണ് ഈ വരുമാനത്തിലൂടെ നടത്തുന്നത്. 2024-25 സാമ്പത്തിക വർഷത്തിലും സ്‌ക്രാപ്പ് വിൽപനയിലൂടെ റെയിൽവേ വലിയ നേട്ടമുണ്ടാക്കിയിരുന്നു. അന്ന് 6641.78 കോടി രൂപയുടെ സ്‌ക്രാപ്പ് വിൽപ്പനയാണ് നടത്തിയത്. 5400 കോടി രൂപയായിരുന്നു ലക്ഷ്യംവെച്ചിരുന്നത്.
ഉപയോഗശൂന്യമായ വസ്തുക്കൾ ചിട്ടയായി നീക്കംചെയ്യുന്നതിലൂടെ പണം കണ്ടെത്തുന്നു എന്നത് മാത്രമല്ല, ഡിപ്പോകൾ, യാർഡുകൾ, വർക്ക്ഷോപ്പുകൾ എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സൗകര്യങ്ങൾ വർധിക്കുകയും ചെയ്തുവെന്ന് റെയിൽവേ അറിയിച്ചു.
2021-22 സാമ്പത്തിക വർഷത്തിലെ ഏകദേശം 290 കോടി രൂപയായിരുന്നു ടിക്കറ്റ് ഇതര വരുമാനം. 2025-26 സാമ്പത്തിക വർഷത്തിലെത്തിയപ്പോൾ അത് 777.76 കോടി രൂപയായി. അഞ്ചുവർഷത്തിനിടയിൽ ഏകദേശം 168% വർദ്ധനവ് രേഖപ്പെടുത്തിക്കൊണ്ട് ശക്തമായ ഉയർച്ചയാണ് കാണിക്കുന്നതെന്നും റെയിൽവേ അറിയിച്ചു. പരസ്യം, റെയിൽവേ ആസ്തികളുടെ വാണിജ്യപരമായ ഉപയോഗം തുടങ്ങിയവയിലൂടെയാണ് റെയിൽവേ ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നത്.
റെയിൽവേ സ്‌റ്റേഷനുകളിൽ പ്രീമിയം ബ്രാൻഡ് ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നത് അടക്കമുള്ള കരാറുകളുമായി മുന്നോട്ട് പോകുമെന്നും റെയിൽവേ അറിയിച്ചു. ഇതുവരെ 22 പ്രീമിയം ബ്രാൻഡുകൾ അനുവദിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.
മൾട്ടി-ലെവൽ കാർ പാർക്കിങ്, മെഡിക്കൽ കെയർ സെന്റർ, നഴ്‌സിങ് പോഡുകൾ, വാഗൺ ക്ലീനിങ് കരാറുകൾ, ഇ-വീൽചെയർ സൗകര്യം പണമടച്ച് ലഭ്യമാക്കൽ, ഹെൽത്ത് കിയോസ്‌ക്, ഗെയിമിങ് സോൺ, പ്രീമിയം കോ-വർക്കിങ് സ്‌പേസ്/ഡിജിറ്റൽ ലോഞ്ച്, അതിവേഗ വൈഫൈ, പ്ലാറ്റ്‌ഫോം ബ്രാൻഡിങ് തുടങ്ങിയ സംരംഭങ്ങളും ടിക്കറ്റിതര വരുമാനത്തിനായി റെയിൽവേ നടത്തിവരുന്നുണ്ട്.
