പ്രിയ അധ്യാപകർക്ക് വിട; അന്തിമോപചാരമർപ്പിക്കാൻ ജനപ്രവാഹം, വിദ്യാഭ്യാസമന്ത്രിയടക്കം സ്‌കൂളിലെത്തി
മലപ്പുറം: ആ സ്‌കൂൾമുറ്റത്ത് അവസാനമായി അവർ ഒരിക്കൽക്കൂടി ഒത്തുകൂടി. പ്രിയപ്പെട്ടവരെ ഒരുനോക്ക് കാണാൻ ആ നാട് മുഴുവൻ അവിടേക്ക് ഒഴുകിയെത്തുകയാണ്. വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലിയർപ്പിച്ച് ആയിരങ്ങൾ. അമ്പലപ്പറമ്പ് ഗവ. ഹൈസ്‌കൂളിലാണ് മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചിരിക്കുന്നത്.
വൈകാരികമായ രംഗങ്ങൾക്കാണ് സ്‌കൂൾ പരിസരം സാക്ഷിയാകുന്നത്. നഷ്ടത്തിന്റെ ആഘാതം താങ്ങാനാകാതെ നിലവിളിക്കുന്നവും തളർന്നിരിക്കുന്നവരും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, പാണക്കാട് സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരടക്കം രാഷ്ട്രീയ രംഗത്തുള്ളവരും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും സ്‌കൂൾ അങ്കണത്തിലെത്തി.
ഇന്നലെ രാത്രിയോടെ തന്നെ സ്‌കൂളിൽ പൊതുദർശനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തുതുടങ്ങിയിരുന്നു. സ്‌കൂൾ യൂണിഫോമിലാണ് കുട്ടികൾ അവരുടെ പ്രിയപ്പെട്ട അധ്യാപകർക്ക് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്.ഉച്ചയോടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാകും എന്ന് അധികൃതർ അറിയിച്ചു. മൂന്ന് അധ്യാപകർ മാത്രമാണ് ഈ സ്‌കൂളിൽ ഇനി അവശേഷിക്കുന്നത്.
