പഴയങ്ങാടിയിലെ ഫ്ലോട്ടിങ് റസ്റ്ററന്റ് പേരിലൊതുങ്ങി; ആകെയുള്ളത് വൈകിട്ട് തുറക്കുന്ന ചായക്കട മാത്രം
പഴയങ്ങാടി :മലനാട് റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി മുട്ടുകണ്ടി പുഴയിൽ ആരംഭിച്ച ഫ്ലോട്ടിങ് റസ്റ്ററന്റ് പേരിലൊതുങ്ങി. വൈകിട്ട് നാലിന് തുറക്കുന്ന ഒരുചായക്കട മാത്രമാണ് ഇവിടെയുളളത്. ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് ഉദ്ഘാടനം കഴിഞ്ഞത്. അന്നത്തെ വിപുലമായ ഒരുക്കങ്ങളിൽ ജനങ്ങളെ ആകർഷിക്കാനായി ബുഫെ സെറ്റ്, അലങ്കാര പാത്രങ്ങൾ എന്നിവ നിരനിരയായി വച്ചിരുന്നു. പിന്നീട് ഇവ ഒന്നും ഈ ഭാഗത്തു കണ്ടില്ല. ഇപ്പോൾ നാമമാത്രമായ പ്ലാസ്റ്റിക് കസേരകളും മേശകളുമാണ് വിശാലമായ ഫ്ലോട്ടിങ് റസ്റ്ററന്റിൽ ഉളളത്.
ഫ്ലോട്ടിങ് റസ്റ്ററന്റ് ഉദ്ഘാടനം കഴിഞ്ഞ വാർത്തയറിഞ്ഞും റീൽസ് കണ്ടും ഇവിടെ എത്തുന്നവർ പേരിലൊതുങ്ങിയതു കണ്ട് മടങ്ങുകയാണ്. 2022 ഓഗസ്റ്റിലാണ് ഇതിന്റെ നിർമാണം തുടങ്ങിയത്. ഫ്ലോട്ടിങ് റസ്റ്ററന്റ്, ബോട്ട് റൈസ് ഗാലറി എന്നിവ നിർമിക്കാൻ 1.88 കോടി രൂപയാണു സർക്കാർ അനുവദിച്ചത്. എച്ച്‌ഡി പോളി എത്തിലിൻ നിർമിതമായ 1100 ബോക്സുകൾ ഉപയോഗിച്ചാണു ജലോപരിതലത്തിൽ ഇതിന്റെ തറ ഭാഗം നിർമിച്ചത്. പോളി കാർബൺ, സ്റ്റീൽ എന്നിവ ഉപയോഗിച്ചാണ് മേൽക്കൂര നിർമിച്ചത്.
മുട്ടുകണ്ടി റോഡരികിൽ നിന്ന് 9 മീറ്റർ അകലത്തിലാണ് റസ്‌റ്ററന്റ് (3,000 ചതുരശ്ര അടി). 80 ആളുകൾക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുളളത്. പൊതുമേഖലാ സ്ഥാപനമായ കെല്ലിനാണ് ഇതിന്റെ നിർമാണ ചുമതല. പഴയങ്ങാടി ബസ് സ്റ്റാൻഡിൽ നിന്ന് മാത്സ്യമാർക്കറ്റ് റോഡ് വഴി അരകിലോമീറ്റർ സഞ്ചരിച്ചാൽ ഫ്ലോട്ടിങ് റസ്റ്ററന്റ്, ബോട്ട് റെയ്സ് ഗാലറി എന്നിവ കാണാം.
