മന്തിക്കടയുടെ വിവാദ വിഷു ആശംസ പോസ്റ്റർ; കടയുടമകളായ രണ്ടുപേർ അറസ്റ്റിൽ
ആലപ്പുഴ: മന്തിക്കടയുടെ വിവാദ വിഷു ആശംസ പോസ്റ്ററുമായി ബന്ധപ്പെട്ട് കടയുടമകളായ രണ്ടുപേരെ പോലീസ് അറസ്റ്റ്‌ചെയ്തു. ചേർത്തലയിലെ മെഹർ മന്തിക്കടയുടെ ഉടമകളായ ഷംനാസ്(30) അർഷാദ്(36) എന്നിവരെയാണ് ചേർത്തല പോലീസ് അറസ്റ്റ്‌ചെയ്തത്.
വിഷു ആശംസകളുമായി മെഹർ മന്തിക്കട പുറത്തിറക്കിയ പോസ്റ്ററാണ് സാമൂഹികമാധ്യമങ്ങളിൽ വിവാദമായിരുന്നത്. ശ്രീകൃഷ്ണന് മുന്നിൽ ചിക്കൻ കുഴിമന്തിവെച്ചായിരുന്നു പോസ്റ്റർ തയ്യാറാക്കിയത്. ഇത് വിവാദമായതോടെ ചേർത്തല സ്വദേശിയായ ബിജുവാണ് പോലീസിൽ പരാതി നൽകിയത്. തുടർന്നാണ് സാമൂഹികമാധ്യമങ്ങളിൽ തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും പോലീസ് കേസെടുത്തത്. കേസിൽ അറസ്റ്റ് ചെയ്ത കടയുടമകളെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.
അതേസമയം, പോസ്റ്റർ തയ്യാറാക്കിയെങ്കിലും ഇത് എവിടെയും പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കടയുടമൾ പറയുന്നത്. ഒരൊറ്റ തവണമാത്രം വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. വേറെ എവിടെയും പ്രചരിപ്പിച്ചിട്ടില്ലെന്നും പിന്നീട് ഇത് നീക്കംചെയ്തതായും ഖേദം പ്രകടിപ്പിക്കുന്നതായും ഉടമകളിലൊരാൾ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.
