സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരും: വൈദ്യുതി ആവശ്യകതയും ഉയരുന്നു,വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: കേരളത്തിൽ എല്ലായിടത്തും ചൂട് വീണ്ടും കൂടുന്നു. പാലക്കാട് 3.3 ഡിഗ്രി സെൽഷ്യസ് ഉയർന്ന് വീണ്ടും 40 ആയി. പുനലൂരിൽ 2.7 ഡിഗ്രി കൂടി 38-ൽ എത്തി. കണ്ണൂരിൽമാത്രമാണ് ദീർഘകാല ശരാശരിയിൽനിന്ന് നേരിയ കുറവുള്ളത്. മറ്റെല്ലായിടത്തും കൂടുതലാണ്.
വൈദ്യുതി ആവശ്യകത വീണ്ടും സർവകാല റെക്കോഡിലെത്തി. 5933 മെഗാവാട്ടാണ് തിങ്കളാഴ്ച രാത്രിയിൽ വേണ്ടിവന്നത്. ഉപഭോഗം 11.23 കോടി യൂണിറ്റായി. ഇത് ഏപ്രിലിലെ റെക്കോഡാണ്. 2024 മേയ് മൂന്നിന് 11.59 കോടി യൂണിറ്റ് ഉപയോഗിച്ചതാണ് എല്ലാക്കാലത്തെയും റെക്കോഡ്.
18 വരെ ഉയർന്ന ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് 40 ഡിഗ്രി തുടരും. കൊല്ലത്ത് 38 ഡിഗ്രിയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രിയും തിരുവനന്തപുരത്ത് 36 ഡിഗ്രിയുമാണ് പ്രതീക്ഷിക്കുന്നത്.
അന്തരീക്ഷത്തിലെ ഈർപ്പവും അൾട്രാവയലറ്റ് സൂചികയും ഉയരുകയാണ്. പകൽ പത്തുമുതൽ മൂന്നുവരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണം
കുറ്റ്യാടി നിലയത്തിലെ ജനറേറ്ററിലുണ്ടായ തകരാ റുകാരണം 50 മെഗാവാട്ട് വൈദ്യുതിയുടെ കുറവ്. വടക്കൻ കേരളത്തിൽ ചില സ്ഥലങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടിവന്നു. വൈകുന്നേരം ഏഴുമുതൽ രാത്രി 11 വരെയായിരുന്നു നിയന്ത്രണം. ബുധനാഴ്ചയോടെ തകരാർ പരിഹരിക്കാനാവുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
