പാലങ്ങൾക്ക് ഇടയിൽ ആകാശപ്പാത വന്നാൽ ‘മാഞ്ഞുപോകും’ എന്ന ആശങ്കയിൽ മയിച്ച ഗ്രാമം!
ചെറുവത്തൂർ : പാലങ്ങൾക്ക് ഇടയിൽ ആകാശപ്പാത വന്നാൽ ഒറ്റപ്പെടും എന്ന ആശങ്കയിൽ മയിച്ച ഗ്രാമം. ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന പാതയെ സംബന്ധിച്ച ആശങ്കയാണ് ഇപ്പോൾ മയിച്ച ഗ്രാമത്തെ ആശങ്കപെടുത്തുന്നത്. കാര്യങ്കോട് പാലം മുതൽ മയിച്ച പാലം വരെയുള്ള ഭാഗം നിലവിലുള്ള പാത പൊളിച്ച് മാറ്റി തൂണുകളിലൂടെ പാത കടന്ന് പോകുന്ന തരത്തിൽ നിർമിക്കാനാണ് ദേശീയ പാത അതോറിറ്റി ഇപ്പോൾ തീരുമാനം എടുത്തിട്ടുള്ളത്. എന്നാൽ ഇത്തരത്തിൽ പാത നിർമിച്ചാൽ ഈ രണ്ട് പാലങ്ങൾക്ക് ഇടയിലുള്ള മയിച്ച ഗ്രാമത്തിന്റെ അവസ്ഥ എന്താകും എന്നതാണ് പുതിയ ചിന്ത.
ആകാശപ്പാത വന്നാൽ സർവീസ് റോഡ് ഇല്ലാതാവും എന്നതാണ് ആശങ്കയുടെ പ്രധാന കാരണം. അങ്ങനെ വന്നാൽ കാര്യങ്കോട് പാലത്തിന് അപ്പുറത്ത് നിന്ന് സ്വകാര്യ ബസുകൾ ആകാശപ്പാതയിൽ കയറി ചെറുവത്തൂർ കൊവ്വലിലേക്ക് എത്തുന്ന സ്ഥിതി വരും. അപ്പോൾ മയിച്ചയിലെ ജനങ്ങളുടെ ഗതാഗതം വഴി മുട്ടുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ആകാശപ്പാത നിർമാണം സംബന്ധിച്ച രൂപരേഖ തയാറായി വരുന്നതേയുള്ളു എന്നതാണ് അധികൃതർ പറയുന്നത്. എന്നാൽ ഇത് പുറത്ത് വരുന്നത് വരെ മയിച്ച ഗ്രാമവാസികളുടെ ആശങ്കയ്ക്ക് ഉത്തരം ഇല്ലാതാകുന്ന സ്ഥിതി വരും.
കാല വർഷ സമയത്ത് വെള്ള പൊക്കം ഉണ്ടാവുന്ന ഗ്രാമമാണ് ഇത്. അത് കൊണ്ട് തന്നെ ഇവിടെ സർവീസ് റോഡ് ഇല്ലാതെ വന്നാൽ ജനങ്ങളുടെ അവസ്ഥ എന്താകും എന്നാണ് ഇവിടുത്തുകാർ ചോദിക്കുന്നത്. പൈലിങ്ങ് നടത്തി നോക്കിയ പരിശോധനയിലാണ് ഈ മേഖലയിൽ ആകാശപ്പാത വേണം എന്ന തീരുമാനത്തിലേക്ക് ദേശീയ പാത അതോററ്റി എത്തിയത്. എന്നാൽ ഇത് നിർമിക്കുമ്പോൾ അത് മയിച്ച ഗ്രാമത്തെ ഒറ്റപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയാൽ വലിയ പ്രക്ഷോഭത്തിലേക്ക് കാര്യങ്ങൾ നീങ്ങും എന്ന കാര്യം ഉറപ്പാണ്. അത് കൊണ്ട് തന്നെ ഇവിടെ ആകാശപ്പാത നിർമിക്കുമ്പോൾ ഇത് സംബന്ധിച്ച് ജനങ്ങൾക്കുള്ള ഭീതി ഒഴിവാക്കാൻ തുറന്ന ചർച്ചയ്ക്ക് തായറാകണം എന്നാണ് നാട്ടുകാർ പറയുന്നത്.
