‘ഇക്കുറി സദ്യയുടെ രുചി കുറയും’; കുതിച്ച് പച്ചക്കറിവില, ഓണമടുക്കുംതോറും വില കൂടി വരുന്നു
കണ്ണൂർ : റോക്കറ്റ് കുതിക്കും പോലെയാണ് പച്ചക്കറിക്കും പഴങ്ങൾക്കും വിലകയറുന്നത്. ഇന്നു വാങ്ങിയ വിലയല്ല നാളെ. ഓണമടുക്കുംതോറും വില കൂടി വരുന്നതിനാൽ ഇക്കുറി സദ്യയുടെ രുചി കുറയുമെന്നാണ് ആശങ്ക. പഞ്ചസാരയ്ക്കും വില കൂടുന്നതിനാൽ പായസത്തിനു മധുരം കുറയ്ക്കേണ്ടിവരും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പച്ചക്കറികൾക്ക് വർധനയുണ്ടായത് 8 മുതൽ 30 രൂപ വരെ. കണ്ണൂർ നഗരത്തിൽ മുരിങ്ങയും കാരറ്റും വിലയിൽ സെഞ്ചറി പിന്നിട്ടു. നേരത്തെ സുലഭമായിരുന്ന വയനാടൻ കായയുടെ വരവ് ജില്ലയിൽ കുറഞ്ഞു. ജില്ലയിൽ ഇപ്പോഴെത്തുന്ന മേട്ടുപ്പാളയം കായയുടെ വരവിലും കുറവുണ്ടായിട്ടുണ്ട്.
ജില്ലയിൽ 10 കോടിയുടെ കൃഷിനാശമാണ് കാലവർഷത്തിൽ ഇതുവരെയുണ്ടായത്. മലയോരത്തെ ഭൂരിഭാഗം കൃഷിയും നശിച്ചു. ഇതോടെ നാടൻ പച്ചക്കറിയും കിട്ടാതായി. പച്ചക്കറി ലോഡ് അടുത്തിടെ ജില്ലയിലെത്തുന്നത് കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. ഓണമടക്കുന്നതോടെ പച്ചക്കറി വില ഇനിയും കൂടുമെന്നാണ് വിപണി നൽകുന്ന സൂചന.
കണ്ണൂർ നഗരത്തില്‍ പച്ചക്കറികൾക്ക് വില കൂടിയത് ഇങ്ങനെ
(പഴയവിലയും ഇപ്പോഴത്തെ വിലയും)
പാവക്കയ്ക്ക 60 –90
ഉള്ളി 30 – 38
ഉരുളക്കിഴങ്ങ് 28 – 33
വെണ്ടക്ക 40 – 55
പയർ 60 – 74
ചേന 55 – 65
വെള്ളരി 25 – 32
ഇളവൻ 35 – 42
കാബേജ് 38 –48
മത്തൻ 30 – 38
ബീൻസ് 60 – 95
നേന്ത്രപ്പഴം 70 – 85
നേന്ത്രക്കായ 45 – 75
ഞാലിപ്പൂവൻ പഴം 65 – 80
ഞാലിപ്പൂവൻ കായ 45 – 55
