ലഹരിയുടെ വേരറുക്കാനുറച്ച് കേരളം; സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തുറക്കാൻ എക്സൈസിന് അനുമതി 

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ എൻഫോഴ്‌സ്‌മെന്റ് വിഭാഗമായ ‘സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ’ രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി. എക്സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഈ പുതിയ സംവിധാനത്തിന് അംഗീകാരം നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഉത്തരവ് പുറത്തിറക്കി. നിലവിൽ എക്സൈസ് വകുപ്പ് നികുതി കാര്യങ്ങളും എൻഫോഴ്‌സ്‌മെന്റ് നടപടികളും ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ സംവിധാനത്തിന്റെ ആസ്ഥാനം എക്സൈസ് ഡയറക്ടറേറ്റിലായിരിക്കും പ്രവർത്തിക്കുക, എക്സൈസ് കമ്മിഷണർ തന്നെയായിരിക്കും ഈ ബ്യൂറോയുടെയും തലവൻ. ബ്യൂറോയുടെ പ്രവർത്തനങ്ങൾക്കായി പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് പകരം നിലവിലുള്ള ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചാണ് സജ്ജീകരിക്കുന്നത്. ഇതിനായി 367 തസ്തികകൾ പുനർവിന്യസിക്കുകയും 22 തസ്തികകളിലുള്ളവർക്ക് അധിക ചുമതല നൽകുകയും ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ഉൾപ്പെടെയുള്ള സ്പെഷ്യൽ സ്ക്വാഡുകളിലെ ഉദ്യോഗസ്ഥരെയായിരിക്കും പ്രധാനമായും ഇതിലേക്ക് വിനിയോഗിക്കുക.

ലഹരി മാഫിയയെ പൂട്ടാൻ അതീവ ശാസ്ത്രീയവും ആധുനികവുമായ അന്വേഷണ രീതികളാണ് ബ്യൂറോ അവലംബിക്കുന്നത്. സൈബർ സുരക്ഷ, എത്തിക്കൽ ഹാക്കിങ്, ഡിജിറ്റൽ ഫോറൻസിക്, ഡാറ്റ അനാലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിൽ പ്രാവീണ്യമുള്ളവരെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തും. കൂടാതെ, ഐടി വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, വിദ്യാർഥികൾ, വിരമിച്ച ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സ്ക്വാഡുകളും രൂപീകരിക്കുന്നതാണ്.

ബ്യൂറോയുടെ കീഴിൽ പ്രത്യേകമായി രണ്ട് വിഭാഗങ്ങൾ കൂടി സജ്ജീകരിക്കും. മയക്കുമരുന്ന് സംബന്ധമായ വിവരങ്ങൾ വിശകലനം ചെയ്യുന്നതിനും കുറ്റകൃത്യ പ്രവണതകളെക്കുറിച്ച് പഠിക്കുന്നതിനുമായി ‘റിസേർച്ച് ആൻഡ് അനാലിസിസ് വിങ്’ രൂപീകരിക്കും. സൈബർ ഇടങ്ങളിലെ ലഹരി ഇടപാടുകൾ നിരീക്ഷിക്കുന്നതിനായി ‘സൈബർ ഇന്റലിജൻസ് ആൻഡ് സൈബർ ഓപ്പറേഷൻസ് വിങ്’ പ്രവർത്തിക്കും. ലഹരി വിൽപന സംബന്ധിച്ച രഹസ്യവിവരങ്ങൾ വിശകലനം ചെയ്യുന്നതിനും അതനുസരിച്ച് നീക്കങ്ങൾ നടത്തുന്നതിനുമുള്ള വിപുലമായ സംവിധാനങ്ങൾ പുതിയ ബ്യൂറോയിലുണ്ട്.

നാഷണൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മാതൃകയിലായിരിക്കും സംസ്ഥാനത്തെ ഈ പുതിയ സംവിധാനവും പ്രവർത്തിക്കുക. എൻഫോഴ്‌സ്‌മെന്റിന് മാത്രമായി പ്രത്യേക വിഭാഗം വരുന്നതോടെ മയക്കുമരുന്ന് കേസുകളിലും അബ്കാരി ചട്ടലംഘനങ്ങളിലും കൂടുതൽ കാര്യക്ഷമമായി നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!