80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചയാൾ ലഹരിമരുന്നുമായി പിടിയിൽ; എംഡിഎംഎ കടത്തിന്റെ സൂത്രധാരൻ
കണ്ണൂർ: സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് 80 ലക്ഷം രൂപ മോചനദ്രവ്യം നൽകി വിദേശത്തെ ജയിലിൽ നിന്ന് മോചിപ്പിച്ചയാൾ ബെംഗളൂരുവിൽ ലഹരിമരുന്നുമായി പോലീസിന്റെ പിടിയിലായി. കണ്ണൂർ കരിക്കോട്ടക്കരി വിളയാങ്കോട് സ്വദേശിയായ ടി. ഫസലുദ്ദീനെയാണ് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്നതിനിടെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പത്ത് വർഷത്തോളം ജയിലിൽ കഴിഞ്ഞയാളാണ് ഫസലുദ്ദീൻ. ഇയാളുടെ കുടുംബത്തിന്റെ പ്രയാസങ്ങൾ കണക്കിലെടുത്ത് നാട്ടുകാരും സന്നദ്ധ സംഘടനകളും ചേർന്ന് ഒരു സമിതി രൂപീകരിക്കുകയും നിയമസഹായം നൽകുകയും ചെയ്തു.
ഏകദേശം 80 ലക്ഷം രൂപയോളം സമാഹരിച്ച് മോചനദ്രവ്യം നൽകിയാണ് ഏതാനും വർഷങ്ങൾക്ക് മുൻപ് ഇയാളെ ജയിൽ മോചിതനാക്കി നാട്ടിലെത്തിച്ചത്. നാട്ടിലെത്തിയ ശേഷം കർണാടകയിൽ ജോലി ചെയ്യുന്നു എന്ന ധാരണ നാട്ടുകാർക്കിടയിൽ ഉണ്ടാക്കിയെടുത്താണ് ഇയാൾ ലഹരിക്കടത്ത് നടത്തിയിരുന്നത്.
ഓരോ തവണയും കർണാടകയിൽ പോയി മടങ്ങിവരുമ്പോൾ വലിയ തോതിൽ ലഹരിവസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചിരുന്നു. ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യ സൂത്രധാരനായ ഫസലുദ്ദീൻ പിടിയിലാവുന്നത്.
നാട്ടിലെത്തിയ ശേഷം ഇയാൾ നിരന്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി പരാതികളുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ തെളിവ് സഹിതം പിടികൂടിയിരിക്കുന്നത്. ഇയാളുടെ പക്കൽ നിന്നും വലിയ തോതിൽ ലഹരിമരുന്ന് കണ്ടെടുത്തതായും പോലീസ് അറിയിച്ചു. സഹായിച്ചവർക്ക് പോലും ഖേദം തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഫസലുദ്ദീന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു.
