വാൽപ്പാറ അപകടം:മരിച്ചവരിൽ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ മന്ത്രിസഭാതീരുമാനം

Share our post

തിരുവനന്തപുരം: വാല്‍പ്പാറ ബസ് അപകടത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നല്‍കാനാണ് തീരുമാനം. ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറമേ ചികിത്സാ ചെലവായിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് വഹിക്കുമെന്നും തീരുമാനിച്ചു.

മരിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്ക് നൗഷാദ് അലി, പാചകത്തൊഴിലാളി സാജിത, റുഖിയ, ഷക്കീല, വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ കുടുംബത്തിനാണ് സഹായ ധനം അനുവദിച്ചത്. അപകടത്തില്‍പ്പെട്ട് മരിച്ച അധ്യാപികയുടെ മകന്‍ മുഹമ്മദ് ഷഹാദിന്‍, മറ്റൊരു അധ്യാപികയുടെ മകള്‍ മസ്‌നീന്‍, വാഹനത്തിന്റെ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് പണം അനുവദിക്കുന്നത്.

ഏപ്രില്‍ പതിനേഴിനാണ് വാല്‍പ്പാറയില്‍ അപകടമുണ്ടായത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ അന്ന് തന്നെ ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ചികിത്സയിലായിരുന്ന നൗഷാദ് അലി പിന്നീട് മരിച്ചു. ഷഹദിന്‍, മുഹമ്മദ് ഫായിസ് എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്.

പാങ്ങ് ജിഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക അജിത (54), അധ്യാപകരായ റംല (52), സുഹറ(43), ആശ(41), മജീദ് (43), മജീദിന്റ ഭാര്യ റുഖിയ (39), സ്‌കൂളിലെ പാചകത്തൊഴിലാളി സാജിത (45), പാങ്ങ് ജിഎല്‍പി സ്‌കൂളില്‍ നിന്നും സമീപത്തെ പാങ്ങി ജിയുപി സ്‌കൂളിലേക്ക് അടുത്തിടെ മാറിയ അധ്യാപിക ഷക്കീന (47) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. സുഹറയുടെ മകന്‍ ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയില്‍ എത്തിയ ശേഷവും മരിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.

അതേസമയം അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്നാണ് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇറക്കത്തില്‍ ഗിയര്‍ ഡൗണ്‍ ചെയ്യാതെ ഇറങ്ങിയതും അപകടത്തിന് കാരണമായിട്ടുണ്ടാവാം. വളവില്‍ വേണ്ട ജാഗ്രത പുലര്‍ത്തിയിട്ടുണ്ടാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചുരം റോഡിന്റെ വശങ്ങളില്‍ എല്ലായിടത്തും സുരക്ഷാ ബാരിക്കേഡ് സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!