കരിമ്പത്ത് 40,000 കവുങ്ങ് തൈകള്‍ വിതരണത്തിന്
തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ കൃഷിഫാമില്‍ വില്പനയ്ക്കായി കവുങ്ങിൻ തൈകളുടെ വൻശേഖരം ഒരുങ്ങി. ഇത്തവണ 40,000 കവുങ്ങ് തൈകളാണ് വില്പനയ്ക്കായി തയാറാക്കിയത്. അടയ്ക്കയുടെ ഉയര്‍ന്ന വിലയും ആവശ്യകതയുമാണ് കര്‍ഷകരെ വീണ്ടും കമുക് കൃഷിയിലേക്ക് ആകര്‍ഷിച്ചിരിക്കുന്നത്. കര്‍ഷകരുടെ വലിയ തോതിലുള്ള ആവശ്യം പരിഗണിച്ചാണ് കൃഷി ഫാമില്‍ കൂടുതൽ തൈകളാണ് ഉത്പാദിപ്പിച്ചത്.
അത്യുത്പാദന ശേഷിയുള്ള നാടന്‍ ഇനമായ കാസര്ഗോഡടനും പശ്ചിമ ബംഗാളിലെ മൊഹിത് നഗറില്‍ വികസിപ്പിച്ചെടുത്ത മൊഹിത്നഗര്‍ ഇനത്തിലും പെട്ട 20,000 തൈകള്‍ വീതമാണ് ഉത്പാദിപ്പിച്ചത്. അടയ്ക്കയ്ക്ക് വിപണിയില്‍ ലഭിക്കുന്ന നല്ല വില കവുങ്ങ് കൃഷിയെ വീണ്ടും ലാഭകരമായ ഒരു വാണിജ്യ വിളയാക്കി മാറ്റിയതാണ് കര്‍ഷകര്‍ വീണ്ടും ഈ കൃഷിയിലേക്ക് തിരിച്ചുവരുന്നതിന് വഴിവച്ചതെന്ന് ചെങ്ങളായി അസി. കൃഷി ഓഫീസര്‍ രാഗേഷ് കുറുമാത്തൂര്‍ പറയുന്നു.
റബ്ബര്‍ മരങ്ങൾ മുറിച്ചുമാറ്റിയ ഏകദേശം അഞ്ച് ഹെക്ടറോളം സ്ഥലങ്ങളില്‍ കവുങ്ങ് കൃഷി ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. സ്ഥിരമായി മികച്ച വില ലഭിക്കുന്നതാണ് കര്‍ഷകരെ വീണ്ടും കവുങ്ങ് കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഒരുകാലത്ത് കവുങ്ങ് കൃഷിയില്‍ മുന്‍പന്തിയിലായിരുന്ന വടക്കന്‍ കേരളത്തില്‍ ഇടക്കാലത്ത് തകര്‍ന്നടിഞ്ഞ കവുങ്ങ് വീണ്ടും തിരിച്ചുവരുന്നത് കാര്‍ഷിക മേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ഈ രംഗത്തെ കര്‍ണാടകയുടെ ആധിപത്യം തകര്‍ക്കുന്ന വിധത്തിലാണ് കവുങ്ങ് കൃഷിത്തോട്ടങ്ങള്‍ വ്യാപകമാകുന്നതെന്നാണ് കൃഷിവകുപ്പ് അവകാശപ്പെടുന്നത്. കവുങ്ങ് തോട്ടങ്ങളില്‍ ഒട്ടുജാതി, വാഴ, തീറ്റപ്പുല്ല്, ഔഷധ സസ്യങ്ങള്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവ ഇടവിളകളായി കൃഷി ചെയ്ത് വരുമാനം വര്‍ധിപ്പിക്കാനു സാധിക്കും. വരുമാനം വർധിപ്പിക്കാമെന്നതിനാലാണ് കർഷകർ കവുങ്ങ് കൃഷിയി ലേയ്ക്ക് തിരികെ വരുന്നത്.
കാസർഗോഡടന് പോലെയുള്ള ഇനങ്ങള്‍ അധികം നനവില്ലാതെ തന്നെ വളരുന്നവയും രോഗപ്രതി രോധ ശേഷിയുള്ളവയുമാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ വിളവുതരുന്നവയാണ് ഇവ. 30 രൂപയാണ് ജില്ല കൃഷിഫാം അധികൃതര്‍ ഒരു തൈക്ക് ഈടാക്കുന്നത്. തൈകളുടെ വിതരണം ആരംഭിച്ചതായി കരിമ്പം ജില്ല കൃഷിഫാം സൂപ്രണ്ട് കെ. രസ്ന പറഞ്ഞു.
