ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്; രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും പരാതി നൽകി അതിജീവിത
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയായി ഉയർത്തുന്നതിനെതിരെ അതിജീവിത രംഗത്ത്. ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിതയും അവരെ പിന്തുണയ്ക്കുന്നവരും രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി. ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ഹൈക്കോടതി കൊളീജിയം ശുപാർശ നൽകിയിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ സുപ്രീം കോടതിയിൽ പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഈ നിർണ്ണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്.
ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതികളുടെ പരിഗണനയിലിരിക്കെ അനധികൃതമായി പരിശോധിക്കപ്പെട്ടുവെന്നും, ഇതിൽ ജഡ്ജി ഉൾപ്പെടെയുള്ളവർ ഭാഗമാണെന്നുമുള്ള ഗൗരവകരമായ വിമർശനങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത്. നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്ന് ആരോപിച്ച് മുൻപും വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിത രംഗത്തെത്തിയിരുന്നു. ഈ സാഹചര്യങ്ങൾ നിലനിൽക്കെ ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകുന്ന നീക്കം ഉണ്ടാവരുതെന്നാണ് അതിജീവിതയുടെ ആവശ്യം. അതിജീവിതയ്‌ക്കൊപ്പം നിൽക്കുന്നവരും ഈ നിവേദനത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
