ലോൺ ആപ്പിൽ നോമിനികൾ നിധിന്റെ മാതാപിതാക്കളെന്ന് പോലീസ്; അധ്യാപകരെ സംരക്ഷിക്കാൻ നീക്കമെന്ന് കുടുംബം
ഉഴമലയ്ക്കൽ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ലോൺ ആപ്പ് വിവാദത്തിലെ പോലീസിന്റെ വെളിപ്പെടുത്തലിൽ ആശയക്കുഴപ്പമേറി.
നിതിൻ എടുത്ത ലോൺ ആപ്പിൽ നോമിനികളായി നൽകിയിരിക്കുന്നത് മാതാവ് ലതയുടെയും പിതാവ് രാജന്റെയും പേരുകളാണെന്ന് ചക്കരക്കൽ സി.ഐ. പിതാവിനെ വിളിച്ച് അറിയിച്ചു. ഇത് കൂടുതൽ സംശയങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
നിതിന്റെ മാതാവ് ലതയ്ക്ക് ലോൺ ആപ്പിൽനിന്നും ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. എന്നാൽ, അധ്യാപകർ ആരോപിക്കുന്ന ലോൺ ആപ്പിലെ നോമിനി ലതയല്ലെന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്.
നോമിനികൾ മാതാപിതാക്കളാണെങ്കിൽ പിന്നെ എങ്ങനെയാണ് അധ്യാപകർക്ക് ലോൺ ആപ്പിൽനിന്നു സന്ദേശങ്ങൾ ലഭിച്ചതെന്ന ചോദ്യം കുടുംബം ഉയർത്തുന്നു. മാതാപിതാക്കൾ നോമിനികളായ ആപ്പിൽനിന്നു അധ്യാപകർക്ക് സന്ദേശങ്ങൾ പോയിട്ടുണ്ടെങ്കിൽ അത് എങ്ങനെ സംഭവിച്ചുവെന്നതിൽ ദുരൂഹതയുണ്ട്.
ആരോപണവിധേയരായ അധ്യാപകരെ സംരക്ഷിക്കാൻ പോലീസ് നടത്തുന്ന നീക്കത്തിന്റെ ഭാഗമാണോ ഈ പുതിയ വെളിപ്പെടുത്തലെന്ന് കുടുംബം സംശയിക്കുന്നു. ലോൺ ആപ്പ് വിഷയത്തിൽ അധ്യാപകർക്ക് ലഭിച്ചുവെന്ന് പറയുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തണമെന്നും അന്വേഷണം വേണമെന്നുമാണ് ആവശ്യമുയരുന്നത്
