ഇനി ആരോഗ്യത്തോടെ വയസ്സാവാം; ന്യുമോകോക്കൽ വാക്സിനേഷൻ കേരളവും ലോകാരോഗ്യ സംഘടനയും ധാരണയിലെത്തി
തിരുവനന്തപുരം: വയോജനങ്ങൾക്ക് ആരോഗ്യം ഉറപ്പാക്കാൻ ‘ന്യുമോകോക്കൽ വാക്സിനേഷൻ പരിപാടി’ നടപ്പാക്കാൻ കേരളം. പദ്ധതിനിർവഹണത്തിന് സംസ്ഥാന സർക്കാരും ലോകാരോഗ്യ സംഘടനയും തമ്മിൽ ധാരണയായി. ന്യുമോണിയ ഉൾപ്പെടെയുള്ളവയെ പ്രതിരോധിക്കാൻ ഫലപ്രദമാണ് ഈ വാക്സിനെന്നാണ് വിലയിരുത്തൽ.
ഈ വർഷം അവസാനമാകുമ്പോഴേക്കും സംസ്ഥാനത്തെ ജനസംഖ്യയുടെ 25 ശതമാനം പേർ വയോജനങ്ങളായി മാറുമെന്നാണ് കണക്കാക്കുന്നത്. ഈ വർഷത്തെ ബജറ്റിൽ വാക്സിൻ യജ്ഞത്തിന് 50 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ന്യുമോകോക്കൽ വാക്സിനേഷൻ യജ്ഞത്തെക്കുറിച്ച് പഠിക്കാൻ സംഘടന തിരഞ്ഞെടുത്തത് കേരളം, പഞ്ചാബ്, ഡൽഹി, ഗോവ എന്നീ സംസ്ഥാനങ്ങളെയാണ്. മലയാളികളും പൊതുജനാരോഗ്യ പ്രവർത്തകരുമായ പ്രൊഫ. അജയ് വാമദേവനും ഡോ. പ്രവീൺ പ്രദീപുമാണ് പഠനത്തിനും പദ്ധതിക്കും നേതൃത്വം നൽകുന്നവർ.
വാക്സിൻ ആർക്കൊക്കെ
- ജീവിതശൈലീ രോഗമുള്ള 40 വയസ്സിനു മുകളിലുള്ളവർക്കും 60 വയസ്സിനു മുകളിലുള്ള വയോജനങ്ങൾക്കുമാണ് വാക്സിനേഷൻ. ആസ്മ, ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം, കരൾ രോഗം, കാൻസർ ബാധിതർ, അവയവദാനം നടത്തിയവർ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവരിലൊക്കെ അണുബാധാസാധ്യത ഇല്ലാതാക്കാൻ ഈ വാക്സിൻ വഴി സാധിക്കും.
- ഒരാൾക്ക് ഒരു ഡോസ് മതിയാവും. 4000-5000 രൂപ ചെലവ് വരും
- പ്രത്യേകം വാക്സിൻ ക്ലിനിക്കുകൾ സ്ഥാപിക്കും. ജില്ലാ-താലൂക്ക് ആശുപത്രികളിൽ വാക്സിനേഷൻ സൗകര്യം. ഇ.എസ്.ഐ. ആശുപത്രികളെയും ആശ്രയിക്കാം.
- ബി.പി.എൽ. കുടുംബങ്ങളിലുള്ളവർക്ക് സൗജന്യമായിരിക്കും. ന്യായവിലയിൽ ലഭ്യമാക്കാൻ സർക്കാർ സബ്സിഡി. ഇൻഷുറൻസ് കമ്പനികളുടെ പങ്കാളിത്തം.
