ബിഡിഎസ് വിദ്യാർഥിയുടെ ആത്മഹത്യ; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. തിരുവനന്തപുരം ഉഴമലക്കൽ സ്വദേശി ആർ.എൽ നിതിൻരാജാണ് വെള്ളിയാഴ്ച മരിച്ചത്.
കോളേജിലെ അധ്യാപകർക്കെതിരെ മാതാപിതാക്കൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും കേരളം പോലെ ഒരിടത്ത് ജാതിയുടെ പേരിൽ ഒരു വിദ്യാർഥിക്ക് അപമാനം ഏൽക്കേണ്ടിവരുന്ന സാഹചര്യം അപലപനീയമാണെന്നും ഈ വിഷയത്തിൽ അടിയന്തരമായ ഇടപെടൽ നടത്തുമെന്നും യുവജന കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജർ പറഞ്ഞു.
നേരത്തേ ബന്ധുക്കളുടെ പരാതിയിൽ അധ്യാപകരായ ഓറൽ പാതോളജി വിഭാഗം മേധാവി ഡോ. കെ. റാം, ഡോ. സംഗീത എന്നിവരെ കോളേജ് അധികൃതർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ റിസപ്ഷൻ വിഭാഗത്തിന്റെയും കോളേജ് ലൈബ്രറി കെട്ടിടത്തിന്റെയും മധ്യഭാഗത്തായി ചെങ്കൽ പാകിയ നിലത്ത് വീണുകിടക്കുന്ന നിലയിലായിരുന്നു നിതിൻരാജിനെ കണ്ടെത്തിയത്. കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
