നിതിന്റെ മൊബൈൽ ഫോൺ പരിശോധിക്കാൻ പൊലീസ്; അധ്യാപകരുടെയും വിദ്യാർഥികളുടെയും മൊഴിയെടുക്കും
കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ നിന്ന് ചാടി മരിച്ച ആർ.എൽ. നിതിൻ രാജിന്റെ മൊബൈൽ ഫോൺ പരിശോധിക്കാൻ പൊലീസ്. മൊബൈൽ ഉൾപ്പെടെയുള്ള വസ്തുക്കൾ കോടതിയിൽ സമർപ്പിച്ച ശേഷമായിരിക്കും തുടർ അന്വേഷണം നടത്തുകയെന്ന് ചക്കരക്കൽ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.എ. ഫക്രുദ്ദീൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക വിവരങ്ങൾ ശേഖരിക്കുകയാണ്. ഇന്ന് കോളജിൽ പോയി അന്വേഷണം നടത്തിയിട്ടില്ല. ആരെയും ചോദ്യം ചെയ്തിട്ടില്ല. ആരോടും ഹാജരാകാനും നിർദേശിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് കരുതുന്നത്. അധ്യാപകരുടേയും വിദ്യാർഥികളുടേയും ഉൾപ്പെടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം, നിതൻ രാജിന്റെ മൃതദേഹം സംസ്കരിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ഇന്നാണ് മൃതദേഹം സ്വദേശമായ തിരുവനന്തപുരം ആനമങ്ങാട് എത്തിച്ച് സംസ്കാരം നടത്തിയത്. സംഭവത്തിന് പിന്നാലെ നിതന്റെ ബാച്ചിലെ വിദ്യാർഥികൾക്ക് ക്ലാസ് അവധി നൽകിയിരിക്കുകയാണ്.
നിതിൻ രാജിന്റെ ആത്മഹത്യയിൽ ആരോപണ വിധേയരായ അധ്യാപകരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രഫ. ഡോ. സംഗീത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അധ്യാപകരുടെ ഭാഗത്ത് നിന്ന് നിതിൻ രാജ് അധിക്ഷേപം നേരിട്ടിരുന്നുവെന്നാണ് വിദ്യാർഥിയുടെ കുടുംബത്തിന്റെ ആരോപണം. ഇതിന്റെ ഭാഗമായാണ് അന്വേഷണ വിധേയമായി അധ്യാപകരെ സസ്‌പെൻഡ് ചെയ്യാൻ അധികൃതർ തീരുമാനിച്ചത്. കോളജ് ഒരു അന്വേഷണ സമിതിയെയും രൂപീകരിച്ചിട്ടുണ്ട്.
