നല്ല പുലരിക്കായി മഷിപുരട്ടാം; വോട്ട് ചെയ്യാൻ വേണ്ടത് ഈ രേഖകൾ
തിരുവനന്തപുരം: ആര് നയിക്കണമെന്ന ചോദ്യത്തിന് നാട് ഉത്തരം നൽകാൻ ഇനി മണിക്കൂറുകൾ മാത്രം… പോളിങ് ബുത്തിലേക്ക് കയറുമ്പോൾ, സ്ഥാനാർഥിയുടെ പേരുകൾ മാത്രമല്ല, പത്താണ്ടിനുള്ളിൽ പടുത്തെടുത്ത നവകേരളവും ഓരോ പൗരന്റെയും കൺമുന്നിൽ തെളിയുമെന്നുറപ്പ്.
വോട്ടുചെയ്യാനുള്ള പ്രധാന തിരിച്ചറിയൽ രേഖ ഫോട്ടോ പതിച്ച വോട്ടർ കാർഡാണ്. ഇത് ഹാജരാക്കാൻ സാധിക്കാത്തവർക്ക് തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയലിനായി ഹാജരാക്കാം. താഴെപ്പറയുന്ന 12 തിരിച്ചറിയൽ രേഖകൾ ഇതിനായി ഉപയോഗിക്കാം.
- ആധാർ കാർഡ്
- തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയൽ കാർഡ്
- ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്
- തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നൽകിയിട്ടുള്ള ആരോഗ്യപരിരക്ഷാ സ്മാർട്ട് കാർഡ്
- ഡ്രൈവിങ് ലൈസൻസ്
- പാൻകാർഡ്
- ദേശീയ ജനസംഖ്യ രജിസ്റ്ററിനു കീഴിൽ(എൻപിആർ) രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) നൽകിയ സ്മാർട്ട് കാർഡ്
- ഇന്ത്യൻ പാസ്പോർട്ട്
- ഫോട്ടോ പതിച്ച പെൻഷൻ രേഖ
- കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ/പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ജീവനക്കാർക്ക് നൽകുന്ന സർവീസ് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്
- എംപി/എംഎൽഎ/എംഎൽസി എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്
- ഭാരതസർക്കാർ സാമൂഹികനീതി- ശാക്തീകരണമന്ത്രാലയം നൽകുന്ന സവിശേഷ ഭിന്നശേഷി തിരിച്ചറിയൽ കാർഡ്.
വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ
വ്യാഴാഴ്ച രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്താകെ 2,71,42,952 വോട്ടർമാരാണുള്ളത്. സർവീസ് വോട്ടർമാരുടെ എണ്ണം 53,984 ആണ്. 883 സ്ഥാനാർഥികൾ ജനവിധി തേടുന്നു. 24 ഓക്സിലറി ബൂത്ത് ഉൾപ്പടെ 30,495 ബൂത്തുകൾ സജ്ജമാക്കി. പ്രശ്നബാധിത ബൂത്തുകൾ 2040. ചൊവ്വാഴ്ച രാവിലത്തെ കണക്കനുസരിച്ച് ഹോം വോട്ടിങ് 98 ശതമാനം പൂർത്തിയാക്കി.
