ശീതളിന്റെ പരിസ്ഥിതിപാഠം; കയ്യിലൊരു സഞ്ചിയുമായി നടക്കാനിറങ്ങുന്ന മുംബൈ സ്വദേശിനി

Share our post

കരിവെള്ളൂർ : മുംബൈയിൽനിന്നെത്തിയ അധ്യാപിക ഡോ.ശീതൾ ഗംഗാരമണി കരിവെള്ളൂർ പരിസരങ്ങളിൽ പ്ലാസ്റ്റിക് പെറുക്കുന്നതുകണ്ടു നാട്ടുകാർക്കുണ്ടായ അദ്ഭുതം ചില്ലറയല്ല. എന്നും രാവിലെയും വൈകിട്ടും നടക്കാനിറങ്ങുമ്പോൾ കയ്യിൽ വലിയൊരു സഞ്ചിയുണ്ടാകും. തിരികെയെത്തുമ്പോൾ സഞ്ചി നിറഞ്ഞിരിക്കും. വീട്ടിലെത്തി പ്ലാസ്റ്റിക് വേർതിരിച്ച് കഴുകിവൃത്തിയാക്കി ഹരിതകർമസേനയ്ക്കു കൈമാറും.

നാലുമാസം മുൻപാണ് ശീതൾ പെരളത്ത് കേണോത്ത് തളിയിൽ മനയിൽ താമസമാക്കിയത്. മുംബൈയിലെ അയൽവാസികളായ മലയാളികളിൽനിന്നു കേരളത്തെക്കുറിച്ചു കേട്ടറിഞ്ഞാണു പയ്യന്നൂരിലെത്തിയത്. നാടുകണ്ടപ്പോൾ തിരികെപ്പോകാൻ തോന്നിയില്ല. കരിവെള്ളൂരിൽ താമസിക്കാൻ തീരുമാനിച്ചു. അധ്യാപികയായ ശീതൾ ഇപ്പോൾ ഓൺലൈൻ വഴിയാണു ക്ലാസെടുക്കുന്നത്.

വീട്ടിൽ പ്ലാസ്റ്റിക് എടുക്കാൻ ഹരിതകർമസേനാംഗമെത്തിയപ്പോഴാണ് ഇങ്ങനെയൊരു പ്രവർത്തനത്തെക്കുറിച്ച് അറിഞ്ഞത്. അടുത്തദിവസം നടക്കാനിറങ്ങുമ്പോൾ സഞ്ചിയും കൈവശം വച്ചു. വഴിയരികിലെ പ്ലാസ്റ്റിക് ശേഖരിച്ച് ഹരിതകർമസേനയ്ക്കു കൈമാറാൻ തുടങ്ങി. കേരളംപോലെ മനോഹരമായ സ്ഥലം മാലിന്യംകൊണ്ടു നിറയ്ക്കരുതെന്നാണ്, മുംബൈയിലെ പരിസ്ഥിതിസംഘടനകളിൽ പ്രവർത്തിച്ചിരുന്ന ശീതൾ പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!