പ്രതിമാസം ഇരുനൂറിലേറെ പ്രസവക്കേസുകൾ: ജനറൽ ആശുപത്രിയിൽ ഒരു ഗൈനക്കോളജി ഡോക്ടർ!
കാസർകോട് : പ്രതിമാസം ഇരുനൂറിലേറെ പ്രസവക്കേസുകളുള്ള ജനറൽ ആശുപത്രിയിൽ പ്രസവ വിഭാഗത്തിൽ ഉള്ളത് ഒരൊറ്റ ഗൈനക്കോളജി ഡോക്ടർ മാത്രം. നേരത്തെ 3 ഡോക്ടർ ഉണ്ടായിരുന്ന ഇവിടെ കഴിഞ്ഞ 4 ദിവസമായി ഇതാണ് സ്ഥിതി. ന്യൂറോളജി വിഭാഗത്തിൽ ഡോക്ടർ ഇല്ലാതെ 3 മാസമായി. ഈ രണ്ടു വിഭാഗങ്ങളിലും ഉള്ളവർ പുറത്ത് ചികിത്സ തേടേണ്ട സ്ഥിതിയാണ്. ഇവിടെ നിന്ന് സ്വകാര്യ ആശുപത്രികളിലേക്ക് ഉൾപ്പെടെ റഫർ ചെയ്യുന്നു.
പല വിഭാഗങ്ങളിലും ആവശ്യത്തിനു ഡോക്ടർ ഇല്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നതിനിടെ ദിവസം ഇരുനൂറിലേറെ പേരാണ് പനി ബാധിച്ച് എത്തുന്നത്. പനി വ്യാപകമായി പടരുന്നു എന്നു മാത്രമല്ല കുടുംബം ഒന്നാകെയാണ് കിടപ്പിലാകുന്നത്. ഈ സാഹചര്യത്തിൽ ജനറൽ ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ അടിയന്തരമായി നിയമിച്ച് മുഴുവൻ സമയ പരിശോധനാ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. സർക്കാർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പോലും നീണ്ട ക്യൂ വേണ്ടിവരുന്ന സാഹചര്യത്തിൽ ഏറെയും പേർ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.
സർക്കാർ ആശുപത്രികളിൽ എത്തുന്ന മുഴുവൻ രോഗികൾക്കും നിശ്ചിത സമയത്ത് മികച്ച ചികിത്സയും പരിചരണവും ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ടെങ്കിലും നടപടികൾ മന്ദഗതിയിലാണ്.
