ഗംഗാ എക്സ്പ്രസ് വേ; ഉത്തർപ്രദേശിന്റെ വളർച്ചാ ഭൂപടം മാറ്റിമറിക്കാൻ 594 കിലോമീറ്റർ വികസന ഇടനാഴി
ലഖ്നൗ: 594 കിലോമീറ്റർ ദൈർഘ്യമുള്ള ഗംഗാ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച നാടിന് സമർപ്പിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് റോഡ് പദ്ധതികളിൽ ഒന്നാണ് ഗംഗാ എക്സ്പ്രസ് വേ. ഏകദേശം 36,230 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പാത ഉത്തർപ്രദേശിലെ ഏറ്റവും ദൈർഘ്യമേറിയ എക്സ്പ്രസ് വേയാണ്.
മീററ്റിനെ പ്രയാഗ്രാജുമായി ബന്ധിപ്പിക്കുന്ന ഈ ആറുവരി പാത 12 ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. ഇതോടെ മീററ്റിൽ നിന്ന് പ്രയാഗ്രാജിലേക്കുള്ള യാത്രാസമയം 10-12 മണിക്കൂറിൽ നിന്ന് 6-8 മണിക്കൂറായി കുറയും. ഹാപുർ, ബുലന്ദ്ഷഹർ, അംറോഹ, സംഭാൽ, ബദായൂൻ, ഷാജഹാൻപുർ, ഹർദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ് എന്നിവയാണ് പാത കടന്നുപോകുന്ന മറ്റ് പ്രധാന ജില്ലകൾ.
കേവലം ഒരു ഗതാഗത സംവിധാനം എന്നതിലുപരി, ഉത്തർപ്രദേശിനെ ഒരു വ്യാവസായിക ലോജിസ്റ്റിക്സ് ഇടനാഴിയായി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉൽപ്പാദന മേഖല, റിയൽ എസ്റ്റേറ്റ്, കൃഷി, വിനോദസഞ്ചാരം എന്നിവയെ ഒരേസമയം ഉത്തേജിപ്പിക്കാൻ ശേഷിയുള്ള ഒരു ഇൻഫ്രാസ്ട്രക്ചർ മോഡലായാണ് സർക്കാർ ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്. ഭാവിയിൽ എട്ടുവരിപ്പാതയായി വികസിപ്പിക്കാൻ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം.
വ്യാവസായിക വളർച്ച ലക്ഷ്യമിട്ട് 12 ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ആൻഡ് ലോജിസ്റ്റിക്സ് ക്ലസ്റ്ററുകൾ പാതയോരത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി ഏകദേശം 6,507 ഏക്കർ ഭൂമി കണ്ടെത്തിക്കഴിഞ്ഞു. ഇതിനോടകം തന്നെ 47,000 കോടി രൂപയുടെ 987 നിക്ഷേപ നിർദ്ദേശങ്ങൾ സർക്കാരിന് ലഭിച്ചു എന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എക്സ്പ്രസ് വേ വരുന്നതോടെ മേഖലയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മീററ്റ്, പ്രയാഗ്രാജ്, കാൺപുർ തുടങ്ങിയ സ്ഥലങ്ങളിൽ ഭൂമിവിലയിൽ 20 മുതൽ 50 ശതമാനം വരെ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്. രണ്ടാം നിര നഗരങ്ങളിലെ പാർപ്പിട മേഖലയിലും വലിയ വികസന സാധ്യതകളാണ് കാണുന്നത്.
ഇന്ത്യയുടെ ആകെ ജിഡിപിയുടെ 13-14 ശതമാനത്തോളം വരുന്ന ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാൻ ഈ ഇടനാഴി സഹായിക്കും. ചരക്ക് നീക്കത്തിനുള്ള സമയം പകുതിയോളം കുറയുന്നതോടെ ഇൻവെന്ററി ചെലവിൽ 15-20 ശതമാനം കുറവുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് എഫ്.എം.സി.ജി, തുണിത്തരങ്ങൾ, ഇ-കൊമേഴ്സ് മേഖലകൾക്ക് വലിയ ലാഭമുണ്ടാക്കും.
തന്ത്രപ്രധാനമായ പ്രതിരോധ ആവശ്യങ്ങൾ കൂടി മുൻനിർത്തിയാണ് ഈ എക്സ്പ്രസ് വേ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഷാജഹാൻപുരിൽ 3.5 കിലോമീറ്റർ ദൈർഘ്യമുള്ള എയർസ്ട്രിപ്പ് നിർമ്മിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ യുദ്ധവിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ ഇത് സൗകര്യമൊരുക്കുന്നു. സിവിലിയൻ ആവശ്യങ്ങൾക്കപ്പുറം രാജ്യസുരക്ഷയ്ക്കും ഈ പാത മുതൽക്കൂട്ടാകും.
കാർഷിക ഉൽപ്പന്നങ്ങൾ വേഗത്തിൽ വിപണിയിലെത്തിക്കാൻ ഈ പാത കർഷകരെ സഹായിക്കും. കൂടാതെ, വാരാണസി, പ്രയാഗ്രാജ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിക്കുന്നത് വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണർവ് നൽകും. വ്യവസായങ്ങളിൽ മുന്നിട്ടുനിൽക്കുന്ന പടിഞ്ഞാറൻ ഉത്തർപ്രദേശിനെയും കൃഷിയെ ആശ്രയിച്ചു കഴിയുന്ന കിഴക്കൻ മേഖലയെയും തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ പ്രാദേശിക അസമത്വം കുറയ്ക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. യമുന എക്സ്പ്രസ് വേ, ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേ, ജെവാർ എയർപോർട്ട് ലിങ്ക് എന്നിവയുമായി ഗംഗാ എക്സ്പ്രസ് വേ ബന്ധിപ്പിക്കപ്പെടും.
