കണ്ടെത്തിയത് എം-സാന്‍റും കല്ലും കുഴച്ചുണ്ടാക്കിയ വ്യാജൻ; തലശ്ശേരിയിൽ കണ്ടെത്തിയത് ബോംബുകളല്ലെന്ന് പൊലീസ്
കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരി കൊളവല്ലൂരില്‍ കണ്ടെത്തിയത് ബോംബുകളല്ലെന്ന് പൊലീസ്. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് ബോംബുകളല്ലെന്ന് വ്യക്തമായത്. എം-സാന്റും കല്ലുകളും നിറച്ച് ബോംബിന്റെ ആകൃതിയിലാക്കിയതാണെന്നും പരിശോധന തുടരുമെന്നും പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെയാണ് തലശ്ശേരി കൊളവല്ലൂരില്‍ മേപ്പാട് വ്യാജ ബോംബ് ശേഖരം കണ്ടെത്തിയത്. അഞ്ച് ഐസ്‌ക്രീം ബോംബും ഒരു നാടന്‍ ബോംബുമാണ് കണ്ടെത്തിയത്. തെങ്ങിന്‍ തോട്ടത്തില്‍ ബക്കറ്റില്‍ പൂഴി നിറച്ച നിലയിലാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്.
രണ്ട് ദിവസം മുന്‍പ് പാനൂരില്‍ സ്റ്റീല്‍ ബോംബ് ശേഖരം കണ്ടെത്തിയിരുന്നു. മേലെ പുക്കോം പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ കെട്ട് ബോംബും കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയത്.
അതേസമയം, വടകര ചാനിയം കടവില്‍ മൂന്ന് സ്റ്റീല് ബോംബുകള്‍ കണ്ടെത്തിയതില്‍ വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയിരുന്നു. ഭീതി പരത്താനുള്ള ശ്രമമാണ് നടന്നതെന്നും സ്റ്റീല്‍ പാത്രത്തില്‍ നിറച്ചത് മണ്ണാണെന്നും പൊലീസ് പറഞ്ഞു. റോഡരികില്‍ ബക്കറ്റില്‍ മണല്‍ നിറച്ച് അതില്‍ വെച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയിരിക്കുന്നത്.
