ഹൈന്ദവാചാര പ്രകാരം വിവാഹം; വധുവിന്റെ അച്ഛന്റെ സ്ഥാനത്ത് വൈദികൻ
കാഞ്ഞിരപ്പള്ളി ∙ പാർവതിയുടെ കൈപിടിച്ച് അനന്തുവിനെ ഏൽപിക്കുമ്പോൾ ഫാ. റോയി മാത്യു വടക്കേൽ സമൂഹത്തിനു കൈമാറിയതു മതസാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശം. ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിൽ വൈദികൻ വധുവിന്റെ അച്ഛന്റെ സ്ഥാനത്തുനിന്നു ചടങ്ങുകൾ നിർവഹിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡിലെ അംഗം കൂടിയാണു ഫാ. റോയി
അമ്മയുടെ അകാലനിര്യാണത്തെത്തുടർന്ന് ഒരു വയസ്സിലാണ് പാർവതി മുണ്ടക്കയം വണ്ടൻപതാൽ ബത്‌ലഹം ആശ്രമത്തിൽ എത്തിയത്. ആശ്രമ ഡയറക്ടറായ ഫാ. റോയി അന്നു മുതൽ പാർവതിയുടെ പിതാവിന്റെ സ്ഥാനത്തായിരുന്നു. ശ്രീക്കുട്ടി എന്നായിരുന്നു ആ കുട്ടിക്കു ഫാ. റോയി നൽകിയ വിളിപ്പേര്. വിവാഹപ്രായമെത്തിയപ്പോൾ അദ്ദേഹം തന്നെ മുൻകൈയെടുത്ത് വരനെയും കണ്ടെത്തി. കഴിഞ്ഞ മാസം വണ്ടൻപതാൽ സെന്റ് പോൾസ് പളളി പാരിഷ് ഹാളിൽ നടന്ന വിവാഹത്തിൽ കട്ടപ്പന സ്വദേശി അനന്തു പാർവതിയുടെ കഴുത്തിൽ താലിചാർത്തി.
ഹൈന്ദവ ആചാരപ്രകാരം പെൺകുട്ടിയുടെ കൈപിടിച്ച് വരനെ ഏൽപിക്കുന്ന പിതാവിന്റെ ചുമതലയാണ് നിറഞ്ഞ മനസ്സോടെ ഫാ. റോയി ഏറ്റെടുത്തത്. പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും സംതൃപ്തി നൽകിയ നിമിഷമായിരുന്നു ഇതെന്ന് അദ്ദേഹം പറയുന്നു.
