’35 വർഷമായി പണി തുടങ്ങിയിട്ട്, ഡിജിപിയുടെ മുകളിലാ എന്റെ റാങ്ക്’; പോലീസിനോട് തട്ടിക്കയറി എംഎൽഎ
പൂഞ്ഞാർ: എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലും പോലീസും തമ്മിൽ വാക്കേറ്റം. കൂവപ്പള്ളിയിൽ എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസ് സ്ഥാപിച്ചതും ഫ്ലെക്സ് ബോർഡുകൾ വെച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്. പോളിങ് ബൂത്തിൽനിന്നുള്ള നിശ്ചിത ദൂരപരിധി ലംഘിച്ചുവെന്ന് ആരോപിച്ച് പോലീസ് ബൂത്ത് ഓഫീസ് അവിടെനിന്ന് മാറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.
തർക്കത്തിനിടെ സെബാസ്റ്റ്യൻ കുളത്തുങ്കൽ, താൻ കഴിഞ്ഞ 35 വർഷമായി പൊതുരംഗത്ത് സജീവമാണെന്നും നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന മെയ് 20 വരെ താൻ തന്നെയാണ് ഇവിടുത്തെ എംഎൽഎ എന്നും പോലീസിനോട് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തിക്കൊള്ളാനും അദ്ദേഹം വെല്ലുവിളിച്ചു.
ഡിജിപിക്ക് മുകളിലാണ് തന്റെ റാങ്കെന്നും തിരഞ്ഞെടുപ്പ് ഇന്നത്തോടെ അവസാനിക്കുമെന്നും എംഎൽഎ ഭീഷണി മുഴക്കി. ‘എടോ’ എന്ന് വിളിച്ചാണ് പോലീസ് ഉദ്യോഗസ്ഥനോട് എംഎൽഎ സംസാരിച്ചത്. നിയമം തെറ്റിച്ചതിനെ തുടർന്നാണ് ഈ നടപടിയെന്നും അങ്ങനെ പേടിച്ചൊന്നുമല്ല ജീവിക്കുന്നതെന്നും പോലീസ് ഉദ്യോഗസ്ഥൻ എംഎൽഎയോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
