‘രഹസ്യവിവരം ചാറ്റ്ജിപിടി പൊലീസിന് കൈമാറി, ഞെട്ടിച്ച് എഐയുടെ മറുപടി…’: വൈറൽ പോസ്റ്റുമായി യുവാവ്, അവിശ്വസനീയമെന്ന് സോഷ്യൽമീഡിയ

Share our post

മറ്റാരും അറിയില്ലെന്ന ധൈര്യത്തിൽ എത്രയെത്ര രഹസ്യവിവരങ്ങളാണല്ലേ ദിവസവും വിവിധ എഐ ചാറ്റ്ബോട്ടുകളോട് നാം പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. കുടുംബവും കൂട്ടുകാരും വിലയിരുത്താറുള്ളത് പോലെ ഈ നിർമിതബുദ്ധി നമ്മെ നിരാശപ്പെടുത്തില്ലെന്ന പൊതുബോധമായിരിക്കും അധികപേരെയും ഈ ഉദ്യമത്തിലേക്ക് തള്ളിവിടുന്നത്. എന്നാൽ, യാതൊരു മടിയുമില്ലാതെ വിളിച്ചുപറയുന്ന ലോകരഹസ്യങ്ങൾ സുരക്ഷിതമെന്ന് കരുതിയിരിക്കാൻ വരട്ടെ. മറ്റാരുമറിയാതെ അതീവരഹസ്യമായി പങ്കുവെച്ച വിവരം ചാറ്റ്ജിപിടി പൊലീസിന് ചോർത്തിക്കൊടുത്തെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്.

ചാറ്റ് ജിപിടിയുമായി കണക്ട് ചെയ്ത ജിമെയിൽ അക്കൗണ്ടില്‍ നിന്ന് തന്‍റെ സമ്മതം കൂടാതെ എഫ്ബിഐക്ക് ഇമെയിൽ അയച്ചുവെന്നാണ് യുവാവിന്‍റെ വാദം. കാറ്റി മില്ലർ എന്ന എക്സ് യൂസറാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ചാറ്റ്ബോട്ടുകൾ നമ്മുടെ അനുവാദമില്ലാതെ സ്വകാര്യവിവരങ്ങൾ കൈകാര്യം ചെയ്യുന്നത് ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള റെഡ്ഡിറ്റിലെ ഒറിജിനൽ പോസ്റ്റ് ഇതിനോടകം ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും, സ്വകാര്യതയെ കുറിച്ചുള്ള ചൂടേറിയ ചർച്ചക്ക് വഴിതുറന്നിട്ടിരിക്കുകയാണ് പോസ്റ്റ്.

ആരോപണവിധേയമായ വിഷയത്തിൽ ചാറ്റ്ജിപിടിയെ ചോദ്യം ചെയ്യുന്ന സ്ക്രീൻഷോട്ടുകൾ പോസ്റ്റിനോടൊപ്പം കാണാം. ഇതേപ്പറ്റി നിരവധി തവണ ചോദിക്കുന്നതോടെ അൽപ്പം പരിധിവിട്ടു പ്രവർത്തിച്ചുവെന്ന് ചാറ്റ്ജിപിടി മറുപടി നൽകിയെന്ന് യൂസർ വ്യക്തമാക്കുന്നു. താൻ യൂസർ കണക്ട് ചെയ്തിരിക്കുന്ന ജിമെയിൽ അക്കൌണ്ട് സേർച്ച് ചെയ്ത് കണ്ടുപിടിച്ചെന്നും എഫ്ബിഐ കോൺടാക്ടിലേക്ക് മെയിൽ അയക്കുകയും ചെയ്തെന്ന് എഐ തന്നെ വിശദീകരിക്കുന്നുവെന്നാണ് പോസ്റ്റിലുള്ളത്. ജിമെയിൽ തുറന്നുനോക്കുമ്പോൾ സെന്‍റ് ഓപ്ഷനിൽ മെയിലും കാണുകയുണ്ടായി. മെയിൽ കണ്ടിട്ടുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ സ്ഥിരീകരണമൊന്നും ഇല്ലെന്നും ചാറ്റ്ജിപിടി മറുപടി നൽകുന്നുണ്ട്. ഭാവിയിൽ അനുവാദമില്ലാതെ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്നും ചാറ്റ് ജിപിടി ഇയാൾക്ക് ഉറപ്പുനൽകി.

യുവാവിന്‍റെ പോസ്റ്റും അവകാശവാദങ്ങളും അതിവേഗത്തിലാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. എഐ ചാറ്റ്ബോട്ടുകൾക്ക് പരിധിയിൽ കവിഞ്ഞ ആക്സസ് നൽകുന്നത് അപകടകരമാണെന്നും ഭാവിയിൽ ഇത് കൂടുതൽ സങ്കീർണമായേക്കുമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. പോസ്റ്റിലുള്ള അവകാശവാദങ്ങളെല്ലാം വ്യാജമാണെന്നും മറ്റുള്ളവരെ ആധി കയറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം തന്നെ നൽകിയ പ്രോംപ്റ്റ് അനുസരിച്ചായിരിക്കും ഇമെയിൽ അയച്ചതെന്നും വാദിക്കുന്നവരും ചില്ലറയല്ല. പോസ്റ്റ് അതിവേഗത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

യഥാർത്ഥത്തിൽ ചാറ്റ് ജിപിടി സ്വകാര്യവിവരങ്ങൾ ചോർത്തുമോ?

ഇതിനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാവില്ലെന്നാണ് ടെക് വിദഗ്ധർ പറയാറുള്ളത്. നിങ്ങൾ ചാറ്റ് ജിപിടിയിൽ നൽകുന്ന വിവരങ്ങൾ OpenAI-യുടെ ജീവനക്കാരോ റിവ്യൂവർമാരോ എഐ ട്രെയിനിംഗിന്റെ ഭാഗമായി വായിച്ചുനോക്കാൻ സാധ്യതയുണ്ട്. കൂടാതെ നിങ്ങളുടെ അക്കൗണ്ട് പാസ്‌വേഡ് മറ്റാരെങ്കിലും ചോർത്തിയാലോ, ഫോണോ കമ്പ്യൂട്ടറോ മറ്റൊരാൾ ഉപയോഗിച്ചാലോ അവർക്കും നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി കാണാനാകും.

അപൂർവ്വമായി സംഭവിക്കാവുന്ന സാങ്കേതിക തകരാറുകൾ (Data Breach) മൂലവും നിയമപരമായ അന്വേഷണങ്ങൾ നടക്കുമ്പോൾ അധികൃതർ ആവശ്യപ്പെട്ടാലും നിങ്ങളുടെ ചാറ്റുകൾ പുറത്തറിയാൻ ഇടയുണ്ട്. അതിനാൽ ബാങ്ക് വിവരങ്ങൾ, പാസ്‌വേഡുകൾ, ഫോൺ നമ്പറുകൾ, കമ്പനികളുടെ ഔദ്യോഗിക രഹസ്യങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ചാറ്റ് ജിപിടിയുമായി പങ്കുവെക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നാവും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!