പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവം: ചികിത്സാ പിഴവെന്ന ആരോപണവുമായി കുടുംബം
കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് കാണിച്ച് കുഞ്ഞിന്റെ പിതാവ് പേരാവൂർ സ്വദേശി വിജേഷ് തൈക്കണ്ടി തലശ്ശേരി പൊലീസിൽ പരാതി നൽകി.
അതേ സമയം, ഗർഭപാത്രത്തിൽ വച്ച് കുഞ്ഞും മറുപിള്ളയും വേർപെട്ടു പോയെന്നും അമ്പ്രാഷ്യോ പ്ലാസന്റ എന്ന അവസ്ഥയാണ് മരണകാരണമെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. വിജേഷിന്റെ ഭാര്യ ശ്രീജയെ രണ്ട് ദിവസം മുമ്പാണ് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ലേബർ റൂമിലേക്ക് മാറ്റി. തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കുഞ്ഞ് പകുതി പുറത്തുവന്ന അവസ്ഥയിലാണെന്നും സർജറി വേണമെന്നും ഡോക്ടർമാർ അറിയിക്കുന്നത്.
എന്നാൽ സർജറി വേണമെന്ന് അറിയിച്ച് ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തയ്യാറായില്ലെന്നും ഇതാണ് ആദ്യ കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
