സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുതൽ; ഇന്നും നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുതലെന്ന് കെഎസ്ഇബി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപയോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 99.87 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ ഉപയോഗം. രാത്രികാല ആവശ്യകത 5305 മെഗാവാട്ട് ആണെന്നും ഇന്ന് 900 മെഗാവാട്ടിന്റെ കുറവ് പ്രതീക്ഷിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടാകുമെന്നും കെഎസ്ഇബി അറിയിച്ചു. ഇന്നലെ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ലെന്നും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള വഴികള്‍ തേടുകയാണെന്നും കെഎസ്ഇബി വ്യക്തമാക്കി.
കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വൈദ്യുതി ഉപഭോഗം കുറഞ്ഞതാണ് സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സഹായമായത്. ഇത് കേരളത്തിലേക്കുള്ള പവര്‍ ഗ്രിഡിലെ വൈദ്യുതി ലഭ്യത കൂട്ടിയെന്നും പവര്‍ എക്സ്ചേഞ്ച് വഴിയും മതിയായ വൈദ്യുതി ലഭിച്ചുവെന്നും കെഎസ്ഇബി അറിയിച്ചിരുന്നു. 700 മെഗാവാട്ടിന്റെ കുറവുണ്ടായിരുന്നെങ്കിലും മതിയായ അളവില്‍ വൈദ്യുതി സംസ്ഥാനത്തിന് ലഭിച്ചു. കഴിഞ്ഞ 17 ദിവസത്തിനിടെ രാത്രികാല വൈദ്യുതി നിയന്ത്രണം ഇല്ലാതിരുന്ന രണ്ടാം ദിനമായിരുന്നു ഇന്നലെ.
അതേസമയം സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ദീര്‍ഘകാല വൈദ്യുതി കരാറില്‍ ഒപ്പിട്ടിരിക്കുകയാണ് കെഎസ്ഇബി. ഇതോടെ രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും. യൂണിറ്റിന് ആറ് രൂപ നിരക്കിലാവും വൈദ്യുതി ലഭിക്കുക. 2028 മാര്‍ച്ച് മുതലാവും വൈദ്യുതി ലഭിച്ച് തുടങ്ങുക. 25 വര്‍ഷത്തേക്കാണ് കരാര്‍.
